പടിഞ്ഞാറത്തറ: ഓൺലൈൻ വായ്പാ തട്ടിപ്പ് കേസിലെ പ്രതി അതുൽ സിംഗ് (19)നെ വാരാണസിയിൽ നിന്ന് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്ര്. പരാതിക്കാരന് രേഖകളൊന്നുമില്ലാതെ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വിവിധ ഓൺലൈൻ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. വായ്പ കിട്ടാത്തത് ചോദ്യം ചെയ്തതിന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോൺ, വാട്സ് ആപ്പ് വഴി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വർഷം ആദ്യത്തിലായിരുന്നു തട്ടിപ്പിന് തുടക്കം. ഓൺലൈൻ വഴി നിബന്ധനകൾ ഒന്നുമില്ലാതെ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു ലോൺ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും അനുവദിച്ച ലോണിൽ നിന്ന് സർവീസ് ചാർജായി വലിയ തുക പിടിച്ചു വെക്കുകയും പിന്നീട് ഒരാഴ്ചക്കകം വായ്പ തിരിച്ചു അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വായ്പ തിരിച്ചടയ്ക്കാതെ വന്നപ്പോൾ മറ്റൊരു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വായ്പ അനുവദിച്ച് ലഭിക്കാത്ത വായ്പ തുക തിരിച്ചടപ്പിച്ച് ലക്ഷങ്ങൾ തട്ടുകയുമായിരുന്നു.
ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന മൊബൈൽ ഫോണിലെ കോൺടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ വെച്ചാണ് ഭീഷണിപ്പെടുത്തൽ. സംസ്ഥാന വ്യാപകമായി നിരവധി ആളുകളെ പ്രതിയും കൂട്ടാളികളും കടക്കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വയനാട് സൈബർ സെല്ലിലെ ഇൻസ്പെക്ടർ ജിജീഷ് പി.കെ, സിവിൽ പൊലീസ് ഓഫീസർമാരായ സലാം സമ. ഷുക്കൂർ, റിജോ ഫെർണണ്ടസ് , ജബലു റഹ്മാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |