ചക്കരക്കല്ല്: അഞ്ചരക്കണ്ടി ഹൈസ്കൂളിലെ പത്താം ക്ളാസ് എൽ ഡിവിഷനിലെ പൂർവ്വവിദ്യാർത്ഥി വിജേഷിന്റെ മനസ്സ് പഴയ പൂമരച്ചോട്ടിലും ബ്ളാക്ക് ബോർഡിലും അലഞ്ഞു നടന്നു. ഓർമ്മകളെ തിരിച്ചുപിടിക്കാൻ ഏറെ ആയാസപ്പെട്ട വിജേഷ് കൂട്ടുകാർക്ക് മുന്നിൽ ഒരു ചോദ്യമെറിഞ്ഞു. അന്നത്തെ ക്ളാസ് ലീഡർ സോഷിന കൂട്ടത്തിലുണ്ടോ എന്നായിരുന്നു ചോദ്യം. മനസ് പിടിവിട്ടുപോയ പഴയ കൂട്ടുകാരന് ഓർമ്മയുടെ മിന്നലാട്ടങ്ങൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷമായിരുന്നു സഹപാഠികൾക്ക് പിന്നെ.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ.സി വാട്സ് ആപ്പ് കൂട്ടായ്മ വിജേഷ് എന്ന സഹപാഠിക്കായി നടത്തിയ അലച്ചിലും അന്വേഷണവും ഒടുവിൽ വലിയ കരുതലായി മാറുകയായിരുന്നു . കൂട്ടുകാരുടെ നേതൃത്വത്തിൽ 30 ലക്ഷം ചിലവിൽ മുഴപ്പാല ബംഗ്ലാവ് മെട്ടയിലെടുത്ത 'സ്നേഹത്തണൽ' വീടിന്റെ ഗൃഹപ്രവേശം നടത്തിയ ശേഷം വിജേഷിനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം സെൽഫി എടുത്ത ശേഷമാണ് തിരിച്ചു പോയത്.
രാവിലെ പാലുകാച്ചലിനു ശേഷം വിഭവസമൃദ്ധമായ സദ്യയും അവർ കുടുംബത്തിനായി ഒരുക്കി. ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. കോർപ്പറേഷൻ മേയർ ടി. ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി. ശ്രീധരൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, വിജേഷിനെ ചികിത്സിക്കുന്ന ഡോക്ടർ സജീവ് കുമാർ തുടങ്ങി നിരവധി പേർ ആശംസ നേരാൻ സ്നേഹത്തണലിലെത്തിയിരുന്നു.
ഡോ. സജീവ് കുമാർ കേക്ക് മുറിച്ചു വിജേഷിനും സഹോദരിക്കും മറ്റും നൽകി. മാനസികാസ്വാസ്ഥ്യമുള്ളവരെ മാറ്റി നിർത്തുകയും അവഗണിക്കുകയും ചെയ്യുന്ന കാലത്ത് പൂർവ്വ വിദ്യാർത്ഥികളുടെ കരുണയും കരുതലും സമൂഹത്തിന് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസിയായ ഷജിൽ വടക്കേകണ്ടിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പൂർവ്വവിദ്യാർത്ഥികളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ഇവരെല്ലാം ചേർന്നാണ് വിജേഷിന് 30 ലക്ഷം രൂപയുടെ വീട് നിർമ്മിച്ചു നൽകിയത്. ഇവരുടെ ചികിത്സയും ഈ കൂട്ടായ്മ ഏറ്റെടുത്തിരിക്കയാണ്. കൂട്ടായ്മയിലെ ഇരുന്നൂറോളം പേരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പഴയ സഹപാഠിക്കും കുടുംബത്തിനും ഒപ്പം ഒരു ദിവസം മുഴുവൻ കഴിഞ്ഞ ശേഷം വൈകിട്ടോടെ മടങ്ങുമ്പോൾ വിജേഷിന്റെയും വീട്ടുകാരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.
സ്നേഹതണലിന് പിന്നിൽ ആഡ്
ഷജിൽ വടക്കേകണ്ടി ചെയർമാനും പി. സനിൽ കുമാർ ജനറൽ കൺവീനറുമായ സ്നേഹതണലിൽ സജീഷ് എം.സി, ശ്രീവിനി വി.കെ, ഒ .വി സമീർ ,ഷറഫുദ്ധീൻ കെ .പി , ഗിരീഷ് കുമാർ , വിജേഷ് സി .എം, സനിൽ കുമാർ സി .കെ എന്നിവർ വിവിധ കമ്മിറ്റി ഭാരവാഹികളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |