കണ്ണൂർ:അന്ധത നൽകിയ പരിമിതികളെ കടന്ന മയ്യിൽ സ്വദേശി നാരായണൻ ചെറുപഴശ്ശിക്ക് ആരാധകരേറെയാണിപ്പോൾ. ഇദ്ദേഹം അഭിനയിച്ച 'നിറയെ തത്തകളുള്ള മരം"ഗോവ അന്താരാഷ്ട്ര ചലചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്കും തിരുവനന്തപുരത്ത് നടക്കുന്ന എെ.എഫ്.എഫ്.കെയിലേക്കും തിരഞ്ഞെടുക്കപ്പെട്ടതോടെ അഭിനന്ദനപ്രവാഹമാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. യുനെസ്കോയുടെ ഈ വർഷത്തെ ഗാന്ധി അവാർഡിന് പരിഗണിച്ച ഏക ഇന്ത്യൻ ചിത്രമെന്ന നിലയിലും നാരായണന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ജയരാജ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിലെ അഭിനയ മികവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അഭിനന്ദനങ്ങളെത്തുന്നത്. ചിത്രത്തിൽ ഓർമ്മ നഷ്ടപ്പെട്ട അന്ധനായ എൺപതുകാരൻ ഗീവർഗീനെയാണ് നാരായണൻ അവതരിപ്പിച്ചത്.. വീട്ടുകാർ ബോട്ടുജട്ടിയിൽ ഉപേക്ഷിക്കുന്ന ഈയാളെ.സമീപത്ത് മീൻ പിടിക്കുകയായിരുന്ന കുട്ടി തിരികെ വീട്ടിലെത്താൻ സഹായിക്കുന്നു. പക്ഷെ മുന്നിൽ നിറയെ തത്തകളുള്ള മരമുണ്ടെന്ന് മാത്രമാണ് വീടിനെക്കുറിച്ച് ഗീവർഗീസിന് അറിയാവുന്നത്.ഇരുവരും ഏറെ നാൾ തോണിയിലലഞ്ഞ് ഒടുവിൽ തത്തകളുടെ ശബ്ദമുള്ള വീടിന് മുന്നിൽ ഇവർ എത്തിയെങ്കിലും വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകുന്നില്ല- ഇതാണ് ചിത്രത്തിന്റെ പ്രമേയം.
മൂന്ന് വയസ്സ് മുതൽ അന്ധതയോട് പോരാടുന്ന നാരായണൻ ധർമ്മശാലയിലെ അന്ധവിദ്യാലയത്തിന്റെ സാരഥി കൂടിയാണ്.ഗ്ലൂക്കോമിയ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം അന്ധനായത്. പഠിക്കണമെന്ന വാശി കാസർകോട് ബ്ലൈന്റ് സ്കൂളിൽ എത്തിച്ചു.സ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം ഗവ.ആർട്സ് കോളേജിൽ .കണ്ണൂർ കെൽട്രോണിൽ ജോലിയിലിരിക്കെ 1992 ൽ സംസ്ഥാന സർക്കാരിന്റെയും 2000 ൽ രാഷ്ട്രപതിയുടെയും മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള അംഗീകാരം . ഇതിനിടയിൽ സൈക്കോളജി ,ഹിസ്റ്ററി വിഷയങ്ങളിൽ പി.ജി പൂർത്തിയാക്കി.കൽപ്പറ്റയിൽ നിന്നും കാഴ്ച്ചയില്ലാത്ത കുട്ടികളുടെ പഠിപ്പിക്കുന്നതിനുള്ള ഡിപ്ലോമ ഇൻ ടീച്ചിംഗ് ഒാഫ് ദി ബ്ലൈന്റിൽ ഡിപ്ലോമയും ബി.എഡും നേടി.ഈയിടയ്ക്കാണ് 1991 ൽ യൂണിവേഴ്സൽ ബ്രെയിൽ ആന്റ് ടോക്കിംഗ് ബുക്ക് ലൈബ്രറി റിസേർച്ച് എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ബ്ലൈന്റെന്ന സൊസൈറ്റി രൂപീകരിച്ചത്. അന്ധവിദ്യാർത്ഥികൾ പഠനത്തിൽ നേരിടുന്ന വെല്ലുവിളികൾ ഒഴിവാക്കുന്നതായിരുന്നു പ്രധാനലക്ഷ്യം. സിലബസുകൾ ബ്രെയിൽ ലിപിയിലാക്കിയും ഓഡിയോ റെക്കോർഡ് ചെയ്തും സൗജന്യമായി കുട്ടികൾക്ക് അയച്ചു നൽകി. 1998 ലാണ് ധർമ്മശാലയിൽ മാതൃകാ അന്ധവിദ്യാലയം ആരംഭിക്കുന്നത്. കെൽട്രോണിലെ ജോലി വീട്ട് കല്ല്യാശ്ശേരി ഹയർസെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായി .ചന്ദ്രമതി ഭാര്യയാണ്.സുജയ,സരിഗ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |