കൂമ്പാറ വാർഡിൽ എൽ.ഡി.എഫ് വിജയം 7 വോട്ടിന്.
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുത്താതെ മുന്നണികൾ.
ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റസിയ തോട്ടായി 6766 വോട്ടിന് വിജയിച്ചു. പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല നിയമസഭാംഗമായതോടെ രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ കാനത്തിൽ ജമീലയുടെ ഭൂരിപക്ഷം 8094 വോട്ടിന്റേതായിരുന്നു. ഇക്കുറി റസിയ 19,381 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജമീലയ്ക്ക് ലഭിച്ചത് 12,615 വോട്ട്. ബി.ജെ.പി സ്ഥാനാർത്ഥി ഗിരിജ വലിയപറമ്പിൽ 4,544 വോട്ടും നേടി. ഏഴു വോട്ട് അസാധുവായി.
ലിന്റോ ജോസഫ് എം.എൽ.എ ആയതോടെ രാജിവെച്ച ഒഴിവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽ.ഡി.എഫിന് നിലനിറുത്താനായത് വെറും ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എൽ.ഡി.എഫിലെ ആദർശ് ജോസഫ് 447 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി സുനേഷ് ജോസഫിന് 440 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി ഇ.ആർ ലജീഷിന് കിട്ടിയത് 13 വോട്ട് മാത്രം. സ്വതന്ത്ര സ്ഥാനാർത്ഥി സുനീഷിന് നാലു വോട്ടും.
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത് വാർഡ് യു.ഡി.എഫ് നിലനിറുത്തി. ഒ.എം. ശശീന്ദ്രൻ 1,018 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.വി. പുഷ്പരാജന് 488 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി യിലെ എം.സി. കരുണാകരന് നേടാനായത് 14 വോട്ട്.
യു.ഡി.എഫിലെ ഇ.ഗംഗാധരന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |