പട്ടാമ്പി: ഒഡീഷയിലെ ഭൂവനേശ്വറിൽ ഡിസംബർ 12, 14 തീയ്യതികളിൽ നടക്കുന്ന 18 വയസിനു താഴെ പ്രായമുള്ളവരുടെ ആറാമത് ദേശീയ റഗ്ബി സെവെൻസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കേരള ടീമിലേക്ക് പട്ടാമ്പിക്കാരനും. പാലക്കാട് ജില്ലാ റഗ്ബി ടീം അംഗവും പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ പി.വി.ഷഹനാദിനാണ് സ്റ്റേറ്റ് ടീമിനുവേണ്ടി ദേശീയ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചത്. പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന ഷഹനാദ് പട്ടാമ്പി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ചേരളിപ്പറമ്പ് ഗ്രൗണ്ടിലാണ് പന്ത് തട്ടി തുടങ്ങിയത്.
അൻവർ ജലീൽ, ഐഷമോൾ ദമ്പതികളുടെ മകനാണ് ഷഹനാദ്. എട്ടാം ക്ലാസിൽ പട്ടാമ്പി ഹൈസ്‌കൂളിൽ എത്തിയത്തോടെയാണ് ഷഹാനാദിന്റെ സ്‌പോർട്സിനോടുള്ള താല്പര്യം പുറത്തറിയാൻ തുടങ്ങിയത്. തുടർന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഫുട്‌ബാളിൽ പട്ടാമ്പി ഉപജില്ലക്കു വേണ്ടിയും പാലക്കാട് റവന്യൂ ജില്ലയ്ക്കു വേണ്ടിയും സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് നല്ല പ്രകടനം കാഴ്ചവച്ചത്. ശേഷം സ്‌പോർട്സ് ക്വാട്ടയിൽ കംപ്യൂട്ടർ സയൻസിന് പട്ടാമ്പി ഹൈസ്‌കൂളിൽ തന്നെ ഷഹനാദ് അഡ്മിഷൻ നേടി. ഹൈസ്‌കൂളിലെ കായിക അദ്ധ്യാപകനായ ശ്രീകുമാറാണ് റഗ്ബി കളിയിലേക്ക് മാറ്റിയത്.
കേരളത്തിന് വേണ്ടി സമ്മാനം നേടുന്നതോടൊപ്പം രാജ്യത്തിനു വേണ്ടി കൂടി മത്സരിക്കണം എന്നാണ് ഷഹാനാദിന്റെ നിലവിലെ ആഗ്രഹം. പിതാവ് അൻവർ ജലീൽ എറാണാകുളത്ത് ടാക്സി ഒടിക്കുകയാണ്. മൂത്ത സഹോദരനും ഫുട്‌ബാൾ താരവുമായ സയിദ് സജാദ് എറണാകുളത്ത് പഠനത്തോടൊപ്പം ജോലിയും ചെയ്യുകയാണ്. ഇളയ സഹോദരി ഷഹാന ബീവി പ്ലസ് വണിലും സഹോദരൻ ഷിഫിൻ അഞ്ചാം ക്ലാസും വിദ്യാർത്ഥിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |