പാലക്കാട്: സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ ഉറപ്പാക്കേണ്ടത് ഓരോ ജീവനക്കാരുടെയും കടമയാണെന്ന് മുൻ ജില്ലാ ജഡ്ജി ടി.ഇന്ദിര പറഞ്ഞു. അന്തർദേശീയ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റവന്യൂ ജീവനക്കാർക്കുള്ള ബോധവത്ക്കരണ പരിപാടി 'മനുഷ്യാവകാശ സംരക്ഷണം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന സർക്കാർ പ്രതിനിധികളാണ് വില്ലേജ് ഓഫീസർമാർ. മനുഷ്യാവകാശങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ ഇവർക്ക് ഏറെ സാധിക്കും. നമ്മൾ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മറ്റൊരാൾക്കും അനുഭവിക്കാൻ അർഹതയുണ്ടെന്നും അവർ പറഞ്ഞു.
മനുഷ്യാവകാശമെന്നത് ജാതി,മത,ലിംഗ ഭേദങ്ങൾക്കതീതമാണെന്നും ഒരാളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നും പരിപാടിയിൽ അധ്യക്ഷയായ ജില്ലാ കളക്ടർ മൃൺമയി ജോഷി പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തെ സംബന്ധിച്ച് വിശ്വാസ് നിയമ വേദി കൺവീനർ അഡ്വ. കെ.വിജയ മുഖ്യപ്രഭാഷണം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ. മണികണ്ഠൻ, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, അഡ്വ. ആർ.ദേവികൃപ, വിശ്വാസ് ജോയിന്റ് സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |