തൃശൂർ: സർവീസിൽ ഇരുപത് വർഷം പൂർത്തിയാക്കുമ്പോൾ സ്വയം വിരമിച്ച് നാട്ടിലേക്ക് മടങ്ങണം, അടുത്തിടെ വാങ്ങിയ പത്തുസെന്റ് ഭൂമിയിൽ നല്ലൊരു വീട് പണിയണം, അച്ഛന്റേയും അമ്മയുടേയും ഒപ്പം സന്തോഷമായി കഴിയണം...അങ്ങനെ കുറേ മോഹങ്ങൾ ബാക്കിയാക്കിയാണ് ഹെലികോപ്ടർ അപകടത്തിൽ മരിച്ച എ. പ്രദീപ് യാത്രയാകുന്നത്. ഓടിട്ട കുഞ്ഞുവീടായിരുന്നു ആദ്യം. അത് വാർക്കവീടാക്കി, വീട്ടിൽ അച്ഛന് ചികിത്സാസൗകര്യം ഒരുക്കി. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നിഴലുപോലെ കൂട്ടിരുന്നു. വീട്ടിലെത്തിച്ച് കുറേപണം മുടക്കിയാണ് വെന്റിലേറ്ററിന് സമാനമായി ഓക്‌സിജൻ സിലിൻഡർ അടക്കം ഒരുക്കിയത്. സഹോദരൻ പ്രസാദിന് നല്ലൊരു ജോലി നേടിക്കൊടുക്കാൻ ശ്രമിച്ചു. എല്ലാം വേണ്ടപോലെ നോക്കിനടത്തി ജോലിസ്ഥലത്തേക്ക് മടങ്ങിയ മകൻ, മൃതശരീരമായി തിരിച്ചുവരുമ്പോൾ അത് കാണാനുള്ള ശേഷിയില്ല, ഈ അച്ഛനും അമ്മയ്ക്കും.
അച്ഛൻ അറയ്ക്കൽ രാധാകൃഷ്ണൻ ആസ്തമയും അപസ്മാരവും ബാധിച്ച് രോഗശയ്യയിലാണ്. 'പ്രദീപിന്റെ വിളി വന്നില്ലല്ലോ' എന്ന് ബുധനാഴ്ച മുതൽ ഭാര്യ കുമാരിയോട് ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ മകന്റെ വിയോഗവിവരം അറിയിക്കേണ്ടി വന്നു. കൂലിപ്പണിക്കാരനായ അച്ഛനോട്, ശ്വാസകോശസംബന്ധമായ അസുഖമുണ്ടായപ്പോൾ പണിക്കുപോകേണ്ടെന്ന് പ്രദീപ് പറഞ്ഞിരുന്നു. തൊഴിലുറപ്പു തൊഴിലാളിയായിരുന്ന അമ്മയോടും അങ്ങനെ പറഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ഭാര്യ ശ്രീലക്ഷ്മി വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയത്. മക്കളായ ദക്ഷിൺദേവ് (7) ദേവപ്രയാഗ് (2) എന്നിവരും ഏക സഹോദരൻ മെഡിക്കൽ റെപ്രസെന്റേറ്റീവായ പ്രസാദും വീട്ടിലുണ്ട്.
സ്‌നേഹവായ്പുകളുടെ പ്രവാഹം...
കുടുംബത്തിന് സാന്ത്വനവും സഹായവുമായി സൈനികരും സുഹൃത്തുക്കളും ജനപ്രതിനിധികളും വ്യവസായപ്രമുഖരുമായി നൂറുകണക്കിന് പേരാണ് പൊന്നൂക്കരയിലെത്തിയത്. ജില്ലാ സൈനികക്ഷേമ ഓഫീസർ മേജർ ഷിജു ഷെറീഫ്, എൻ.സി.സി. മുൻ കമാൻഡന്റ് കേണൽ പദ്മനാഭൻ തുടങ്ങിയവർ അയ്യന്തോളിലെ സ്മാരകത്തിൽ സ്മരണാഞ്ജലികളർപ്പിച്ച ശേഷമാണെത്തിയത്. ഓരോ തവണ നാട്ടിലെത്തുമ്പോഴും സുഹൃത്തുക്കളെയെല്ലാം പ്രദീപ് കാണാനെത്താറുണ്ട്. വേണ്ട സഹായം ചെയ്യും.
സന്മനസുള്ള വിദ്യാർത്ഥി...
പൊന്നൂക്കര എൽ.പി. സ്‌കൂളിലും പുത്തൂർ ഹൈസ്‌കൂളിലും ചെമ്പൂക്കാവ് ടെക്‌നിക്കൽ സ്‌കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സാധാരണ കുടുംബത്തിൽ നിന്നുള്ള കുട്ടിയുടെ ലാളിത്യവും നിഷ്‌കളങ്കതയും പ്രദീപിന് ഉണ്ടായിരുന്നുവെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |