തട്ടിപ്പ് കേന്ദ്രഫണ്ട് വാങ്ങി
കൊച്ചി: പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം നൽകാനായി കേന്ദ്രസർക്കാർ ലഭ്യമാക്കുന്ന ഫണ്ട് അടിച്ചുമാറ്റാൻ തട്ടിക്കൂട്ട് സ്ഥാപനങ്ങൾ നടത്തുന്ന പറ്റിപ്പിന്റെ അവസാന ഉദാഹരണമായി പാലാരിവട്ടത്തെ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ.
പാലാരിവട്ടം എയിംഫിൽ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലെ പതിനഞ്ചു വിദ്യാർത്ഥിനികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താമസ സൗകര്യത്തിന്റെയും കാന്റീനിന്റെയും ശോചനീയാവസ്ഥയെ തുടർന്ന് സ്ഥാപനം പൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദേശിച്ചു. നോട്ടീസ് ഇന്ന് കൈമാറും.
തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ എയിംസ്‌ഫിൽ എം.ഡി. മുഹമ്മദ് ഫൈസലിനെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി നൽകിയ രണ്ടു ബാച്ചിലുള്ള വിദ്യാർത്ഥികളോട് രാത്രി തന്നെ ഹോസ്റ്റൽ ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടതായി പൊലീസിന് മൊഴി നൽകി.
വിമാനജോലിക്ക് പഠനം;
ഭക്ഷണം കഞ്ഞിമാത്രം!
ദാരിദ്രരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കായി ദീൻ ദയാൽ ഉപാദ്ധ്യായ കല്യാൺ യോജന പ്രകാരം ആറ് മാസ ഏവിയേഷൻ ഡിപ്ളോമ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ഒരു കുട്ടിക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്രസർക്കാർ നൽകും. വിദ്യാർത്ഥികൾക്കായി ഭക്ഷണമോ അടിസ്ഥാന സൗകര്യമോ ഇവർ ഒരുക്കിയിരുന്നില്ല. കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം.
റവ അരച്ച് ചേർത്ത് പാതി വെന്ത രണ്ട് ഇഡലിയാണ് പ്രഭാത ഭക്ഷണം. പയറും കടലയും മാറി മാറി മെനുവിലെത്തി. സർക്കാർ ഫണ്ട് വരും വരെ ഇതൊക്കെയേ ഉണ്ടാവൂ എന്നായിരുന്നു ന്യായം. പരാതി പറഞ്ഞവരെ കഞ്ചാവുകേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
119 വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ. മിക്കവാറും എല്ലാവരും വീടുകളിലേക്ക് മടങ്ങി. ഒരാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പോകാൻ നിവൃത്തിയില്ലാത്തവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
ആശുപത്രിയിൽ എത്തിയ കുട്ടികളെ തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. സംസാരിക്കാനോ എഴുന്നേൽക്കാനോ പോലും സാധിക്കാത്ത സ്ഥിതിയിലാണ് ജനറൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി.
അടിസ്ഥാന സൗകര്യങ്ങളില്ല
ആകെയുള്ള അഞ്ച് ടോയ്‌ലറ്റുകളിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം.
അടച്ചു പൂട്ടിയ ക്ലാസ് റൂമുകളിൽ എ.സിക്ക് പകരം ടേബിൾ ഫാൻ. എട്ടര മുതൽ വൈകിട്ട് ഏഴു മണിവരെ ക്ളാസ്.
കിടക്കാൻ മൂന്നുനില പ്ളൈവുഡ് പെട്ടിക്കട്ടിൽ
കുടിക്കാനോ കുളിക്കാനോ വൃത്തിയായ വെള്ളമില്ല.
കുട്ടികളുടെ അവസ്ഥ ദയനീയം
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളോട് സ്ഥാപന നടത്തിപ്പുകാർ സഹകരിച്ചിരുന്നില്ല. അതുകൊണ്ടാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോവുന്നത്.
ടി.കെ അഷറഫ്
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |