മുണ്ടക്കയം: റബർ മരങ്ങളുടെ ഇലകൊഴിച്ചിൽ സ്വാഭാവികമാണെങ്കിലും ഇക്കുറി കർഷകരെ ആശങ്കയിലാക്കുന്നു. ആരംഭഘട്ടത്തിൽ ഉദ്പാദനം വർദ്ധിക്കുമെങ്കിലും, ഇലകൾ പൂർണമായും കൊഴിയുന്നതോടെ ഉദ്പാദനം കുറയുകയും ഒരുമാസത്തേയ്ക്ക് ടാപ്പിംഗ് നിറുത്തി വയ്ക്കുകയുമാണ് പതിവ്. ഇക്കുറി പകൽ സമയത്തെ കനത്ത ചൂടും രാത്രിയിലുള്ള മൂടൽ മഞ്ഞും ഉദ്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്. . എല്ലാ വേനൽ കാലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളിൽ പലപ്പോഴും വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും. മരത്തിന്റ പട്ടയിൽ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടിൽ നിന്നും രക്ഷിക്കുക മാത്രമാണ് പരിഹാരമായുള്ളത്. എന്നാൽ അതത്ര എളുമല്ല.
റബറിന്റെ നാട്ടിൽ മഴ വില്ലനായിട്ട് ഒരാഴ്ചയായി. രണ്ട് അക്കത്തിൽ നിന്ന റബർ വില നൂറ് കടന്ന് നൂറ്റമ്പതായിട്ടും മലയോരമേഖലയുടെ മുഖം തെളിഞ്ഞിരുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മരങ്ങൾക്കുണ്ടായ അകാല ഇലകൊഴിച്ചിൽ കാരണം റബർ ഉദ്പാദനം കുറഞ്ഞതാണ് കാരണം. വേനൽ ചൂടാണെങ്കിലും ഫെബ്രുവരി അവസാന വാരങ്ങളിൽ ഇലകൾ തളിർത്ത് റബർ മരങ്ങൾ കൂടുതൽ ഉണർവിലാവുമായിരുന്നു. ഇതോടെ ഉദ്പാദനം കൂടുതൽ ലഭിക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് വേനൽ മഴയെത്തിയത്. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴയിൽ മരങ്ങളിൽ വെള്ളം പിടിക്കുമെന്നതിനാൽ ടാപ്പിംഗ് നടക്കാറില്ല.
ലാറ്റക്സ് ഒഴുകിയെത്തുന്ന വഴി
വെയിലേറ്റ് വാടിയ റബർ മരങ്ങൾ പാൽചുരത്താൻ മടികാണിക്കുന്നത് അന്തരീക്ഷ മർദ്ദത്തിന്റെ മാറ്റംകൊണ്ടാണ്. റബർ മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ മരങ്ങളിലെ നാരുകൾ വഴിയാണ് ലാറ്റക്സ് ഒഴുകിയെത്തുന്നത്. നല്ല രീതിയിൽ ലാറ്റക്സ് ലഭിക്കുന്നത് പൊതുവേ മഞ്ഞു കാലത്താണ്. വേനൽ കാലത്ത് ചൂടുകൂടി അന്തരീക്ഷ മർദ്ദം കൂടുമ്പോൾ മരങ്ങളിലെ പട്ടയിലെ ഫൈബറുകളിലെ മർദ്ദം കുറയുന്നതാണ് പ്രധാന പ്രശ്നം, റബർ നാരുകളിലെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ കുറവാകുമ്പോൾ ലാറ്റക്സ് ഒഴുക്കാനുള്ള മരങ്ങളുടെ ശക്തി കുറയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |