കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.പൊലീസിനു നേരെ പ്രവർത്തകർ കല്ലേറും നടത്തി. ജലപീരങ്കി പ്രയോഗത്തിനിടെ വീണ് ഒരു പ്രവർത്തകന് പരിക്കേറ്റു.ഇന്നലെ രാവിലെ 11.30ടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.
മാർച്ച് സർവകലാശാല പരിസരത്ത് എത്തിയത്. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, വി. രാഹുൽ, കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി.യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 11 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടൗൺ പൊലീസ് സ്‌റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.മാർച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.സുദീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
ആദ്യ നിയമനവും ചട്ടലംഘനം: കെ.എസ്. യു
കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം മാത്രമല്ല ആദ്യ നിയമനം തന്നെ ചട്ടലംഘനമാണെന്ന് കെ.എസ്. യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 2017ൽ സെർച്ച് കമ്മിറ്റി കണ്ണൂർ വി.സി നിയമനത്തിന് പാനൽ നൽകിയില്ല. ഗോപിനാഥ് രവീന്ദ്രന്റെ പേര് മാത്രമാണ് നിർദേശിച്ചത്. മൂന്നംഗ സെർച്ച് കമ്മിറ്റി മറ്റു പേരുകൾ നൽകിയില്ല. ഇത് യു.ജി.സി നിയമനങ്ങളുടെ ലംഘനമാണെന്നും വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷമ്മാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |