കോഴിക്കോട്: പരീക്ഷിച്ച് പരാജയപ്പെട്ട ഇ- ടോയ്ലറ്റുകൾ നീക്കം ചെയ്ത് പകരം മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നു.
നഗരത്തിൽ പൊതുടോയ്ലറ്റ് സൗകര്യം ഇല്ലെന്ന പരാതി രൂക്ഷമായതോടെയാണ് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പുതിയ തീരുമാനമുണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഇ - ടോയ്‌ലറ്റുകൾ ലേലം ചെയ്ത് ഒഴിവാക്കും.
ഇറാം സയന്റിഫിക് സൊല്യൂഷനുമായി ചേർന്നാണ് ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരുന്നത്. മാനാഞ്ചിറ സ്‌ക്വയർ, മെഡിക്കൽ കോളേജ്, ഒയിറ്റി റോഡ്, ബേപ്പൂർ, അരീക്കാട്, പാവങ്ങാട്, ലോറി സ്റ്റാൻഡ്, മുതലക്കുളം, കാരപ്പറമ്പ്, ബീച്ച് എന്നിവിടങ്ങളിലുൾപ്പെടെ 14 കേന്ദ്രങ്ങളിലായിരുന്നു ഈ സംവിധാനം. കരാർ കാലാവധി അവസാനിക്കുന്നിതിനു മുമ്പെ തന്നെ മിക്കയിടങ്ങളിലും ഇതിന്റെ പ്രവർത്തനം നിലച്ചിരുന്നു. ആളുകൾ ഉപയോഗിക്കാൻ മടിച്ചതും പ്രായോഗിക ബുദ്ധിമുട്ടുമായിരുന്നു കാരണം. 2019 ൽ കരാർ കാലാവധി അവസാനിച്ചതോടെ കമ്പനി പൂർണമായും ഇതിന്റ പ്രവർത്തനം അവസാനിപ്പിച്ചു.
മോഡുലാർ ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിന് കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കാൻ കൗൺസിൽ അംഗീകാരം നൽകി. ടോയ്‌ലറ്റുകൾ സ്ഥാപിച്ച ശേഷം പൊതുജനങ്ങൾക്ക് സൗകര്യപ്രദമാണോയെന്നും പ്രവർത്തനമെങ്ങനെയെന്നും പരശോധിച്ച ശേഷം മാത്രമേ പൂർണമായും സ്ഥാപിക്കാനുള്ള അനുമതി നൽകൂവെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിന് മുമ്പ് അതിന്റെ രൂപകല്പനയും മറ്റു പുന:പരിശോധിക്കണമെന്നും മുൻകാല അനുഭവങ്ങൾ ഉൾക്കൊണ്ടാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും കൗൺസിലർമാർ പലരും ഓർമ്മിപ്പിച്ചു.
കോർപ്പറേഷൻ ഓഫിസിനോട് ചേർന്ന് രണ്ട് മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടുള്ള ആളുകളുടെ സമീപനം വിലയിരുത്തിയാകും തുടർനടപടികളിലേക്ക് നീങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |