കൊയിലാണ്ടി: ചെമ്പിൽ വയൽ കോളനി നിവാസികൾക്ക് മറ്റൊന്നും വേണ്ട, വീട്ടിലേക്ക് ഒരു വഴി മതി.
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡ് കാക്രാട്ട് കുന്ന് ഡിവിഷനിലെ ചെമ്പിൽ വയൽ പട്ടികജാതി കോളനി നിവാസികൾ ഒരു വഴിയ്ക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല.കൊയിലാണ്ടി - മുത്താമ്പി റോഡിൽ നിന്ന് കോളനിയിലേക്ക് ഇരുപത്തഞ്ച് വർഷം മുമ്പ് പണിത വഴിയാണ് ഇപ്പോഴുമുള്ളത്.ഇവിടം ഒരു മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് പതിവ് കാഴ്ചയാണ്. ഈ വെള്ളം വറ്റാൻ ആഴ്ചകളോളം വേണം. നിലവിൽ അനുബന്ധ ഇടവഴികൾ നികത്തുകയും ചെയ്തതോടെ വെള്ളം ഒഴുകിപോകാതെ കെട്ടി കിടക്കുകയാണ്. ഈ വെള്ളക്കെട്ട് നീന്തികിടന്നു വേണം വീടുകളിലേക്ക് എത്താൻ. പത്തോളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയ കേന്ദ്രമാണ് ഈ റോഡ്.
തിരഞ്ഞെടുപ്പ് കാലത്ത് എത്തുന്ന ജനപ്രതിനിധികൾ ഇവരുടെ ദുരിതജീവിതം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.
കോളനിയിൽ നിന്ന് പുറത്ത് പോകുന്നവർ കൈയിൽ ഒരു കുപ്പി വെള്ളവുമായാണ് യാത്രയ്ക്ക് പുറപ്പെടുന്നത്.കാൽ കഴുകാതെ യാത്ര തുടർന്നാൽ പിന്നെ ചൊറിയാനേ അവർക്ക് നേരമുണ്ടാവു.സാമൂഹിക പെൻഷനുമായി എത്തുന്നവർ റോഡരികിലെ ഒരു വീട്ടിലെത്തി അവിടെ നിന്നാണ് മറ്റ് ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നത്.
നഗരസഭയിലെ മുപ്പതിലധികം എസ്.സി കോളനികളിലെ റോഡുകൾ, ഫുട്പാത്തുകൾ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കായി 60 ലക്ഷം രൂപ മാത്രമാണ് നഗരസഭ ബജറ്റിൽ നീക്കിവെച്ചത്. കൊവിഡ് കാലത്ത് കോളനിയിലെ കുട്ടികൾക്ക് ടി.വി നൽകാൻ വന്ന അന്നത്തെ എം.എൽ.എ. കെ.ദാസനോട് യാത്ര ദുരിതം പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞെങ്കിലും ഇത് വരെ ഒന്നും ശരിയായില്ലെന്ന് കോളനിക്കാർ പറഞ്ഞു. മലിന ജലം കിണറുകളിലേക്കും ഉറവയായി എത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു. കോളനിവാസികൾ ഉൾപ്പെടെ ബഹുജനങ്ങളെ അണിനിരത്തി സമര രംഗത്തിറങ്ങുമെന്ന് പൊതു പ്രവർത്തകൻ രാജുവും പറഞ്ഞു.
ഏറെ കാലമായി യാത്ര ദുരിതം അനുഭവിക്കുന്ന ചെമ്പിൽ വയൽ കോളനിവാസികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഡ്രെയ്നേജ് ഉൾപ്പെടെയുള്ള സംവിധാനം വേണം.നഗരസഭാ ഫണ്ടോ അല്ലെങ്കിൽ എസ്.സിയുടെ പർപ്പസ് ഫണ്ടോ ലഭിച്ചാൽ മാത്രമേ പരിഹാരമാവൂ.
രജീഷ് വെങ്ങളത്ത് കണ്ടി
കൗൺസിലർ
മുൻ എം.എൽ.എ.കെ.ദാസൻ, മുൻ നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ എന്നിവരെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചിരിന്നു. നോക്കാം എന്നല്ലാതെ ഒരു പദ്ധതിയും ആവിഷ്ക്കരിക്കാൻ കഴിഞ്ഞിട്ടില്ല
എം.ടി. മണി
കോളനിവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |