പത്തനംതിട്ട: രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകേണ്ട പത്തനംതിട്ടയിലെ ആധുനിക ഇൻഡോർ സ്റ്റേഡിയത്തിന് തൂണ് പോലും ഉയർന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുളള 16 കോടിയുടെ കേന്ദ്ര സർക്കാർ പദ്ധതിയുടെ പൈലിംഗ് ജോലികൾ മാത്രമാണ് നടന്നത്. 2017 ആഗസ്റ്റിൽ അന്നത്തെ ഗവർണർ പി.സദാശിവം തറക്കല്ലിട്ട പദ്ധതിയ്ക്ക് 2020 സെപ്തംബറിൽ നിർമാണ ഉദ്ഘാടനം നടത്തി. പിന്നെയും ഒരു വർഷം പിന്നിട്ടിട്ടും പണികൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. ജില്ലാ സ്റ്റേഡിയത്തിന് സമീപം അഴൂർ പെട്രോൾ പമ്പിന് എതിർവശത്തായി മൂന്ന് ഏക്കർ സ്ഥലം പദ്ധതിക്കായി നഗരസഭ വിട്ടുനൽകിയിരുന്നു. പൈലിംഗ് നടന്ന ഭാഗം ഉൾപ്പടെ സ്ഥലം കാടുകയറി. ഇവിടെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രമായിട്ടുണ്ട്.
22മാസം കൊണ്ട് ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുമെന്നായിരുന്നു തറക്കല്ലിട്ടപ്പോൾ കേന്ദ്ര പൊതുമരാമത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. അങ്ങനെ നടന്നിരുന്നുവെങ്കിൽ പത്തനംതിട്ടയിൽ രാജ്യാന്തര കായികതാരങ്ങളെ ഏറെക്കാണാമായിരുന്നു. ജില്ലയുടെ കായികപുരോഗതിക്കും വികസനത്തിനും മുതൽക്കൂട്ടാകേണ്ട ഇൻഡോർ സ്റ്റഡിയം എന്ന് പൂർത്തിയാകുമെന്ന് ആരും ഉറപ്പ് പറയുന്നില്ല.
ഇൻഡോർ സ്റ്റഡിയം
ആകെ വിസ്തീർണം : 40,000 ചതുരശ്ര അടി
3 വോളിബോൾ കോർട്ടുകൾ
2 ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ
6 ഷട്ടിൽ കോർട്ടുകൾ
വിസിറ്റേഴ്‌സ് ലോഞ്ച്
വിശ്രമമുറി
പവലിയൻ
ഇൻഡോർ ഹാൾ
ഡ്രസിംഗ് റൂം
കോൺഫറൻസ് ഹാൾ
5000 കാണികൾക്ക് ഇരിപ്പിടം
600 വാഹനങ്ങൾക്ക് പാർക്കിംഗ്
2 രാജ്യാന്തര മത്സരങ്ങൾ ഒരേസമയം നടത്താം.
'' നിർമാണം മുടങ്ങാൻ കൊവിഡ് കാരണമായിട്ടുണ്ട്. എന്നാൽ, അനാവശ്യമായ കാലതാമസവുമുണ്ടായി. പണികൾ പെട്ടന്ന് പുനരാരംഭിക്കാൻ നടപടിയെടുക്കും.
ആന്റോ ആന്റണി എം.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |