കോട്ടയം: കോട്ടയം ടെക്സ്റ്റൈൽസിൽ രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവൻസ് വർദ്ധിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റൈൽസ് സന്ദർശിച്ചശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി ഉത്പാദനം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ രാത്രി ഷിഫ്റ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവർക്കുള്ള അലവൻസ് 150 രൂപയാക്കി ഉയർത്തും. ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ കീഴിലുള്ള മികച്ച ലാഭം നേടുന്ന അഞ്ച് ടെക്സ്റ്റൈൽസ് കമ്പനികൾക്കൊപ്പം കോട്ടയം ടെക്സ്റ്റൈൽസിനെയും ഉയർത്തുന്നതിന് നടപടി സ്വീകരിക്കും. കമ്പനിയുടെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനും യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കാനുമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വേദഗിരിയിൽ കിൻഫ്രയുമായി ചേർന്ന് ടെക്സ്റ്റൈൽ മേഖലയുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ച ശേഷം ഉദ്പാദിപ്പിച്ച ആദ്യ ലോഡുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. 9000 കിലോ കോട്ടൺ നൂലുകൾ മദ്ധ്യപ്രദേശിലേക്കാണ് അയച്ചത്. അവലോകനയോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ സി.ആർ. വത്സൻ, മാനേജിംഗ് ഡയറക്ടർ കെ.ടി. ജയരാജൻ, കോട്ടയം ടെക്സ്റ്റൈൽസ് യൂണിറ്റ് ഇൻ-ചർജ് എബി തോമസ്, ഡയറക്ടർ ബോർഡംഗം പൂയപ്പള്ളി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |