കടമ്പഴിപ്പുറം: ജന്മനാ ലഭിച്ച വൈകല്യങ്ങളെ കലപരമായ കഴിവുകളിലൂടെ അതിജീവിക്കുകയാണ് രണ്ടു സഹോദരങ്ങൾ. കടമ്പഴിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ കിഴക്കേക്കര തൊടി വീട്ടിൽ ഉണ്ണികൃഷ്ണൻ, ശാരദ ദമ്പതികളുടെ മക്കളായ ശ്രീരാമും, വിഷ്ണുവുമാണ് കലകളിലൂടെ താങ്കളുടെ വൈകല്യങ്ങളെ അതി ജീവിച്ചിരിക്കുന്നത്. ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഈ സഹോദരങ്ങളാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. ശ്രീരാം ഏതൊരു രൂപവും ഞൊടിയിടയിൽ വൈക്കോൽ, പുല്ല്, തുണി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുമെങ്കിൽ വിഷ്ണുവാകട്ടെ നിമിഷങ്ങൾക്കകം ഏതൊരു രൂപവും കടലാസിൽ പകർത്തുകയും ചെയ്യും. 25 വയസ് പിന്നിട്ട ശ്രീരാം നന്നേ ചെറുപ്പത്തിൽതന്നെ ഇത്തരം കലാവാസനയോട് അഭിരുചി പ്രകടിപ്പിച്ചിരുന്നു. വള്ളുവനാട്ടിലെ പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ ഇണകാള കോലങ്ങൾ നിർമ്മിക്കു ന്നതിലാണ് ശ്രീരാം വൈദഗ്ദ്ധ്യം നേടിയിരിക്കുന്നത്. ഇതിനോടകം തന്നെ ഒമ്പതോളം ഇണകാള കോലങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിട്ടുണ്ട്. ഇതുകൂടാതെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇവരുടെ കുടുംബ വീട്ടിൽനിന്നും വഴിപാടായി കൊണ്ടു പോകുന്ന ഇണകാള കോലം ശ്രീരാമിന്റെ കരവിരുതിൽ പിറന്നതാണ്. 19 വയസുകാരനായ സഹോദരൻ വിഷ്ണുവാകട്ടെ നിമിഷനേരംകൊണ്ട് ഏതൊരു രൂപവും കടലാസിൽ പകർത്തിയാണ് ശ്രദ്ധേയനാകുന്നത്. ഒരാളുടെ രേഖാ ചിത്രം മിനിറ്റുകൾ കൊണ്ടാണ് വിഷ്ണു കടലാസിൽ വരക്കുന്നത്. ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാരായ കെ.വിനോദ് കുമാർ, കെ ഉഷ എന്നിവരുടെ ജനമൈത്രി ബീറ്റ് സന്ദർശനവേളയിലാണ് ഈ സഹോദരങ്ങളുടെ കഴിവുകൾ കണ്ടറിഞ്ഞത്.തുടർന്ന് ജനമൈത്രി സി.ആർ.ഒ എ.മുരളീധരനും ഈ സഹോദരങ്ങളുടെ കഴിവുകൾ വിലയിരുത്താനായി ഇവരുടെ വീട്ടിൽ എത്തിയിരുന്നു. വീട്ടിലെത്തിയ മാത്രയിൽത്തന്നെ വിഷ്ണു 3 മിനിറ്റുകൾ കൊണ്ട് എ.മുരളീധരന്റെ രേഖചിത്രം വരച്ചു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |