കോട്ടയം: കാലം തെറ്റി പെയ്ത തോരാ മഴയിലും പെയ്യാതെ പോയ മഞ്ഞിലും മാവ് പൂക്കുന്നതും ചക്ക മുള പൊട്ടുന്നതും വൈകുന്നു. മഞ്ഞു പെയ്തു തുടങ്ങുമ്പോഴാണ് സാധാരണ പ്ലാവുകൾ കായ്ക്കുന്നത്. തുലാവർഷം കഴിഞ്ഞ് വൃശ്ചികത്തിൽ മാവുകൾ സാധാരണ പൂത്തു തുടങ്ങേണ്ടതാണ് . എന്നാൽ ധനുമാസം പിറന്നിട്ടും മാവുകൾ കാര്യമായി പൂത്തിട്ടില്ല. ഒന്നിടവിട്ട് വിരിഞ്ഞ മാമ്പൂക്കൾ തന്നെ കടുത്ത വേനലിൽ കൊഴിഞ്ഞു തുടങ്ങി.
മധുരിക്കുന്ന മാമ്പഴക്കാലം ഓർമയാകുമോയെന്ന ആശങ്കയിലാണ് മാമ്പൂവും കണ്ണിമാങ്ങയുമൊക്കെ ഗൃഹാതുരത്വമാർന്ന ഒാർമ്മയായി ഹൃദയത്തിലേറ്റുന്ന പഴയ തലമുറ. ഈമ്പി കുടിക്കാവുന്ന മധുരമാമ്പഴത്തേക്കാൾ പാക്കറ്റിൽ കിട്ടുന്ന കൃത്രിമ മാങ്കോ ജൂസ് ഇഷ്ടപ്പെടുന്ന പുതിയ തലമുറയെ ഇതൊന്നും ബാധിക്കുന്നില്ല താനും.
ലോകത്തെ മാവ് കൃഷിയിൽ 80 ശതമാനവും ഇന്ത്യയിലാണ്. സംസ്ഥാനങ്ങൾ നോക്കിയാൽ ഏറ്റവും കുറവ് കേരളത്തിലും . കേരളത്തിൽ വ്യാപകമായുള്ളത് മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങിയ ഇനങ്ങൾ മാത്രം.. ഇതും സീസണിൽ മാത്രവും. എല്ലാ മാസവും മാങ്ങ വിളയുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് നമുക്ക് കഴിക്കാൻ മൽഗോവ, അൽഫോൻസാ, നീലം, സേലം മാങ്ങകൾ കാർബൈഡ് പുരട്ടിയെത്തുന്നത്. പലരും നാടൻ മാവുകൾ വെട്ടിക്കളഞ്ഞ് പകരം കൂടുതൽ ഉയരം വയ്ക്കാത്ത ബഡ്ഡ് ചെയ്ത മാവുകളോട് താത്പര്യം കാണിക്കുകയാണ്. നാടൻ മാവ് വളർന്ന് പന്തലിച്ചു നിൽക്കാൻ രണ്ട്, രണ്ടര സെന്റ് സ്ഥലം വേണം . ഈ സ്ഥലമുണ്ടെങ്കിൽ ചെറിയൊരു വീടുവയ്ക്കാമെന്നാണ് പുതുതലമുറയുടെ ചിന്ത. നഴ്സറികളിലും പുഷ്പ ഫല പ്രദർശനങ്ങളിലും ഇത്തരം ബഡ്ഡ് തൈകൾ വ്യാപകമായി വിറ്റുപോകുന്നുണ്ട്.
പ്ലാവിന്റെ കാര്യത്തിലും നാടനോട് താത്പര്യം കുറഞ്ഞു. പൊക്കം വയ്ക്കാത്തതും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കായ്ക്കുന്നതുമായ ബഡ് ചെയ്ത പ്ലാവുകളോടായി ഇഷ്ടം . എന്നാൽ മറ്റ് സംസ്ഥാനക്കാർക്ക് ഇഷ്ടം നമ്മുടെ നാടൻ ചക്കയോടാണ്. ശബരിമലയ്ക്കുപോയി മടങ്ങുന്ന അന്യസംസ്ഥാനക്കാർ മടക്കയാത്രയിൽ കേരളത്തിൽ നിന്ന് ചക്കയുമായി പോകുന്നത് ഇതിന് ഉദാഹരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |