ആലപ്പുഴ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ക്ലാർക്കുമാരുടെ പൊതുസ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ സമിതി ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ 2017ലാണ് ഇതുസംബന്ധിച്ച് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. പൊതുസ്ഥലംമാറ്റം ഓൺലൈനായി നടപ്പാക്കണമെന്ന് കോടതിവിധിയുമുണ്ട്.
കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ പരിഹരിച്ചുവേണം നടപ്പാക്കേണ്ടത്. മൂന്നുവർഷം പൂർത്തിയാകാത്തവരെ സ്ഥലം മാറ്റരുതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ ഇവ ലംഘിച്ചാണ് ഇപ്പോഴത്തെ പൊതുസ്ഥലംമാറ്റം. രണ്ടുവർഷം പൂർത്തിയാകാത്തവർ പോലും ജില്ലാ ജോയിന്റ് കമ്മിഷണറുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന കേരള എൻ.ജി.ഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. അഭിലാഷിന് മൂന്നു വർഷത്തിനുള്ളിൽ മൂന്നാമത്തെ സ്ഥലംമാറ്റമാണ്. നൽകിയ അപേക്ഷ പരിഗണിക്കാതെ ഇത്തവണ ചെങ്ങന്നൂരിലേക്കാണ് മാറ്റിയത്. മാനദണ്ഡങ്ങൾ പാലിക്കാതുള്ള പൊതുസ്ഥലംമാറ്റം റദ്ദ് ചെയ്ത് പുതിയ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കേരളാ എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ. രാമനാഥ്, സെക്രട്ടറി ശ്രീജിത്ത്.എസ്. കരുമാടി എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |