ഇ.ഡി.ഐ സംവിധാനത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
കണ്ണൂർ: അഴീക്കൽ തുറമുഖത്തിലെ ചരക്കുനീക്കത്തിന് വിപുലമായ സാദ്ധ്യതകൾ തുറന്നിടുന്ന ഇ.ഡി.ഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്.കപ്പൽ ചാൽ ആഴം കൂട്ടുന്നതിനായി മണ്ണ് മാന്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കപ്പൽചാലിന്റെ ആഴം ഏഴ് മീറ്ററാക്കാൻ 22 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് മാറ്റണമെന്നാണ് സർവ്വെയിൽ കണ്ടെത്തിയത്. സർക്കാറിന്റെ അനുമതി കിട്ടിയാൽ മണ്ണ് മാറ്റിത്തുടങ്ങും. ലക്ഷദ്വീപിൽനിന്ന് അഴീക്കലിലേക്ക് ഒരു യാത്രാക്കപ്പൽ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കും.
ജെ.എം.ബക്ഷി ഗ്രൂപ്പാണ് ജൂൺ 21 മുതലാണ് അഴീക്കൽ തുറമുഖം കേന്ദ്രീകരിച്ച് ചരക്കുകപ്പൽ ഗതാഗതം ആരംഭിച്ചത്. വലിയ പ്രതീക്ഷകളാണ് അഴീക്കൽ തുറമുഖത്തിന്റെ കാര്യത്തിലുള്ളത്. ഇതുവരെ 28 തവണയാണ് അഴീക്കൽതുറമുഖം വഴി ചരക്കുനീക്കം നടന്നത്. രണ്ടായിരം കണ്ടെയിനറുകൾ ഇവിടെനിന്നും കയറ്റിപ്പോയി. വ്യാപാര സമൂഹവും ഉറച്ച പിന്തുണയാണ് നൽകുന്നത്. സമീപഭാവിയിൽ മികച്ച തുറമുഖമായി അഴീക്കൽ മാറും.
പ്രതിമാസം 400 കണ്ടെയ്നറുകൾ ഉറപ്പ്
അഴീക്കൽ തുറമുഖം വഴി നാനൂറോളം കണ്ടെയിനറുകൾ പ്രതിമാസം ഇറക്കുമതി ചെയ്യാമെന്ന ഉറപ്പു വ്യാപാരികൾ നേരത്തെ ഉറപ്പ് നൽകിയിരുന്നു.കണ്ണൂരിലേക്ക് പ്രതിമാസം റോഡുമാർഗം അഞ്ഞൂറോളം കണ്ടെയ്‌നറുകൾ എത്തിക്കുന്ന വ്യാപാര മേഖലകളിൽ നിന്നുള്ളവരാണ് ഉറപ്പു നൽകിയത്. ഇതിന്റെ 80 ശതമാനവും കപ്പൽ വഴിയാക്കാനാണ് ഇവർ സന്നദ്ധത അറിയിച്ചത്.ഇ.ഡി.ഐ സംവിധാനം ആരംഭിക്കാനുള്ള കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സംഭാവന നൽകാനും ലോജിസ്റ്റിക് സംവിധാനം മെച്ചപ്പെടുത്താൻ വാഹനങ്ങൾ തരപ്പെടുത്താനും തയ്യാറാണെന്നും അവർ ഉറപ്പ് നൽകിയിരുന്നു.
വിദഗ്ധ സംഘം സന്ദർശിച്ചു
പുഷ്പക് ഷിപ്പിംഗ് കോർപ്പറേഷൻ എം.ഡി.രാഹുൽമോദി, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അഴീക്കൽ സന്ദർശിച്ചു.പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രതീഷ് നായർ, ക്യാപ്റ്റൻ അഭിലാഷ് ശർമ്മ, റോഷൻ ജോർജ് എന്നിവരും സംഘത്തെ അനുഗമിച്ചു.
അഴീക്കൽ തുറമുഖം വികസിക്കുന്നതോടെ വലിയ പ്രതീക്ഷയാണ് കടൽ വഴിയുള്ള വാണിജ്യത്തിനുണ്ടാകുന്നത്. വ്യാപാര സമൂഹം ഉറച്ച പിന്തുണയാണ് നൽകുന്നത്-കെ.വി.സുമേഷ് എം.എൽ.എ
കണ്ട്‌ല തുറമുഖത്ത് നിന്നും അഴീക്കലിലേക്ക് നേരിട്ട് ചരക്ക് കപ്പൽ ഗതാഗതം നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.ഇതുസംബന്ധിച്ച മാരിടൈം ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് അധികൃതരുമായി ചർച്ചകൾ നടത്തും. കേരളത്തിലെ വെടിപ്പുള്ളതും സൗകര്യമുള്ളതുമായ തുറമുഖമാണ് അഴീക്കലിലേത്-കെ.കൃഷ്ണദാസ്,ചെയർമാൻ ജെ.എം.ബക്ഷി ഗ്രൂപ്പ്
ജൂൺ 21മുതൽ അഴീക്കലിൽ ചരക്കുനീക്കം
28 തവണ
2000 കണ്ടെയിനറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |