തൃശൂർ : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന വിലങ്ങൻ കുന്നിലെത്തുന്നവർക്ക് നിരാശ. ടെൻഡർ ഇല്ലാത്തതിനാൽ കുട്ടികൾക്കായുള്ള ഒരു പാർക്ക് ദിവസങ്ങളായി അടഞ്ഞു കിടക്കുന്നു. ക്രിസ്മസ് അവധിയായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണ് വിലങ്ങൻകുന്നിലെത്തിയത്. 20 രൂപയാണ് വിലങ്ങൻ കുന്നിലേക്ക് കയറാൻ പ്രവേശന ഫീസ് നൽകേണ്ടത്.
ഈ പാർക്ക് നാശം സംഭവിച്ചും ടെൻഡർ പുതുക്കാതെയും അടച്ചിട്ടിരിക്കുകയാണ്. ഒരു വർഷത്തേക്കാണ് പാർക്കിന്റെ നടത്തിപ്പിന് ടെൻഡർ നൽകാറ്. എന്നാൽ കൊവിഡ് കാലമായതോടെ ടെൻഡർ വിളിച്ച തുക പിരിഞ്ഞ് കിട്ടിയില്ലെന്നും സമയം നീട്ടി നൽകണമെന്നുമാണ് കരാറുകാരുടെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടതാണെന്നാണ് ഡി.ടി.പി.സി അധികൃതരുടെ നിലപാട്. ഈ പാർക്കിൽ ഓരോയിടത്തും പ്രത്യേകം പൈസ നൽകേണ്ടതുണ്ട്. അതേസമയം കുട്ടികൾക്കായി മറ്റൊരു പാർക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രവേശനം സൗജന്യമാണ്. ആളുകൾ കൂടുതലെത്തുന്ന അവസരത്തിൽ മതിയായ സൗകര്യമൊരുക്കാതെ ഡി.ടി.പി.സി കേന്ദ്രത്തെ അവഗണിക്കുകയാണെന്നാണ് പരാതി. എതാനും മാസങ്ങൾക്ക് മുമ്പാണ് വിലങ്ങൻകുന്ന് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നത്. ഡി.ടി.പി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |