തൃശൂർ: കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തോളം പ്രതിസന്ധിയിലായിരുന്ന വിനോദസഞ്ചാര മേഖല ഉണർന്നെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് അസൗകര്യമേറെ. അടച്ചിട്ടത് മൂലം പല കേന്ദ്രങ്ങളിലും ഉപകരണങ്ങൾ നാശത്തിന്റെ വക്കിലാണ്. പല സ്ഥലങ്ങളിലും താത്കാലിക അറ്റകുറ്റപണികളാണ് നടത്തിയത്.
ഡി.ടി.പി.സിയുടെ കീഴിലുള്ള തുമ്പൂർ മുഴി, പീച്ചി, വാഴാനി, തളിക്കുളം സ്‌നേഹ തീരം, വിലങ്ങൻകുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണെത്തിയത്. കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ദിവസങ്ങളായിരുന്നു ഇത്. കുട്ടികളുടെ കളിയുപകരണങ്ങളും മറ്റും തുരുമ്പെടുത്ത് തുടങ്ങി. ഗാർഡനുകളിലും മറ്റും താത്കാലിക ജീവനക്കാരെ വച്ച് ഇടവിട്ട് പരിചരണം നടത്തുന്നുണ്ട്.
വിലങ്ങനിൽ വിലക്ക്
ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഏതാനും ആഴ്ചകളായി വിലങ്ങൻകുന്നിൽ അമ്യൂസ്‌മെന്റ് പാർക്ക് അടഞ്ഞുകിടക്കുകയാണ്. ക്രിസ്മസ് അവധിക്കാലമായതോടെ ആയിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്. 20 രൂപയാണ് വിലങ്ങൻ കുന്നിലേക്ക് കയറാൻ പ്രവേശന ഫീസ് നൽകേണ്ടത്. പല കളിയുപകരണങ്ങൾക്കും നാശം സംഭവിച്ച് തുടങ്ങി. ഒരു വർഷത്തേക്കാണ് പാർക്കിന്റെ നടത്തിപ്പിന് ടെൻഡർ നൽകാറ്. എന്നാൽ കൊവിഡ് കാലമായതോടെ ടെൻഡർ വിളിച്ച തുക പിരിഞ്ഞ് കിട്ടിയില്ലെന്നും സമയം നീട്ടി നൽകണമെന്നുമാണ് കരാറുകാരുടെ ആവശ്യം.
എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടതാണെന്നാണ് ഡി.ടി.പി.സി അധികൃതരുടെ നിലപാട്. ഈ പാർക്കിൽ ഓരോയിടത്തും പ്രത്യേകം പൈസ നൽകേണ്ടതുണ്ട്. അതേസമയം കുട്ടികൾക്കായി മറ്റൊരു പാർക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രവേശനം സൗജന്യമാണ്. ആളുകൾ കൂടുതലെത്തുന്ന അവസരത്തിൽ മതിയായ സൗകര്യമൊരുക്കാതെ ഡി.ടി.പി.സി കേന്ദ്രത്തെ അവഗണിക്കുകയാണെന്നാണ് പരാതി.
വാഹനങ്ങൾ കട്ടപ്പുറത്ത്
ഡി.ടി.പി.സിയുടെ കീഴിൽ ഒരു ലക്ഷ്വറി ബസും ഒരു ട്രാവലറുമുണ്ട്. തുമ്പൂർ മുഴി ടൂറിസം കേന്ദ്രത്തിന് ലക്ഷ്വറി ബസ് അടക്കം അഞ്ച് വാഹനങ്ങളാണ് ടൂർ പാക്കേജിൽ നൽകിയിട്ടുള്ളത്. ഇതിൽ ഒരു ട്രാവലർ സർക്കാരിന്റെ കൊവിഡ് പ്രവർത്തനങ്ങൾക്ക് നൽകി. ബാക്കിയുള്ളവയെല്ലാം ഉപയോഗിക്കാതെ കിടക്കുകയാണ്. ഇത് നാശത്തിന്റെ വക്കിലുമാണ്.
മാതൃകയായി നെഹ്‌റു പാർക്ക്
കൊവിഡിന് ശേഷം മുഖം മിനുക്കി നെഹ്റു പാർക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. മ്യൂസിക് ഫൗണ്ടനുൾപ്പെടെ ഒരുക്കി കോർപറേഷൻ കൂടുതൽ പേരെ ആകർഷിക്കാനുള്ള നവീനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നുണ്ട്. അവർക്ക് ആവശ്യമായ സൗകര്യം എത്രയും പെട്ടെന്ന് ഒരുക്കും. വിലങ്ങൻകുന്നിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് സൗകര്യങ്ങൾ ഒരുക്കും.
ഷാജിഫ്
സെക്രട്ടറി
ഡി.ടി.പി.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |