കോഴിക്കോട്: ഇന്ധനവില വർദ്ധനവിനും അനുബന്ധ ചെലവുകൾക്കും ആനുപാതികമായി ഓട്ടോ- ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, പഴയ വാഹനങ്ങൾക്ക് ജി.പി.എസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിനുശേഷം 50 രൂപ വീതം ഒരു ലിറ്റർ പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു. എൽ.പി.ജി- സി.എൻ.ജി ഇന്ധനങ്ങൾക്കും സമാനമായ രീതിയിൽ വില ഉയർന്നു. ഇൻഷുറൻസ് പ്രീമിയം, ഫിറ്റ്നസ് ചാർജ് , ആർ.ടി.ഒ ഓഫീസ് ഫീസുകൾ ,സ്പെയർ പാട്സ് വില , മെയിന്റനൻസ് ചാർജുകൾ തുടങ്ങിയവയ്ക്കെല്ലാം വില ഉയർന്നതോടെ ഓട്ടോതൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പണിമുടക്കിന്റെ ഭാഗമായി ഇന്നും നാളെയുമായി ജില്ലയിൽ തൊഴിലാളികൾ പണിമുടക്ക് വിളംബര ജാഥ നടത്തും. വാർത്താ സമ്മേളനത്തിൽ കെ.കെ.മമ്മു (സി.ഐ.ടി.യു), കെ.ഷാജി (ഐ.എൻ.ടി.യു.സി), യു.എ.ഗഫൂർ (എസ്.ടി.യു), ഗഫൂർ പുതിയങ്ങാടി (ജെ.എൽ.യു), ബഷീർ പാണ്ടികശാല (എൻ.എൽ.യു) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |