അടൂർ : ഇടതുപക്ഷ പ്രസ്ഥാനങ്ങളും സർക്കാരുകളും വിവിധ മേഖലകളിൽ നടപ്പാക്കിയ വിപ്ളവകരമായ മാറ്റങ്ങളാണ് കേരളത്തെ മുൻപന്തിയിൽ എത്തിച്ചതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള അഭിപ്രായപ്പെട്ടു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സി.പി.എം ജില്ലാസമ്മേളനം പി.കെ.കുമാരൻ നഗറിൽ (മാർത്തോമ്മ യൂത്ത് സെന്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇൗ വികസനമാതൃക അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും. അതുവഴി ഒരു ബദൽശക്തിയെ ഇന്ത്യയിൽ വളർത്തിക്കൊണ്ടുവരുവാൻ സഹായിക്കും. റക്ഷ്യയുടേയോ, ചൈനയുടേയോ, വിയറ്റ്നാമിന്റെയോ, കമ്പോഡിയായുടേയോ മാതൃക നമുക്ക് പിൻതുടരാനാകില്ല. ബംഗാളിന്റെയും ത്രിപുരയുടെയും മാതൃകയും സ്വീകരിക്കാനാകില്ല. നമ്മുടെ മാതൃക നമ്മൾതന്നെ കണ്ടെത്തണം. കേരളത്തിൽ വിവിധ മേഖലകളിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾ നടത്തിയ വികസന മാതൃകകളാണ് ജനങ്ങളുടെ പിന്തുണവർദ്ധിപ്പിച്ചത്. ഇന്ത്യയെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുന്ന ഭരണമാണ് മോദി നടപ്പാക്കിവരുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ അടിത്തറയാണ് മോദിസർക്കാർ തകർക്കുന്നത്. കോർപ്പറേറ്റുകൾക്ക് ഇന്ത്യയുടെ എല്ലാമേഖലകളും തീറെഴുതി നൽകി അവർക്ക് കോടികളുടെ വളർച്ച കൈവരിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസ് മാറി. ബി.ജെ.പി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ഗവൺമെന്റ് രൂപീകരിക്കുകയാണ് രാഹുൽഗാന്ധിയുടെ നയം. ഇടതുപക്ഷപ്രസ്ഥാനങ്ങൾ കൂടുതൽ കരുത്താർജ്ജിച്ചാൽ മാത്രമേ ജനവിരുദ്ധനയങ്ങളെയും നവഉദാരവൽക്കരണനയങ്ങളേയും ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |