തൃശൂർ: കൂടിയാട്ടത്തിന്റെ പ്രചാരം ലക്ഷ്യമിട്ട് കലാമണ്ഡലം ജിഷ്ണുപ്രതാപ് തുടങ്ങിയ അശോക വനികാങ്കം പരിപാടിക്ക് പരിസമാപ്തി. ഈ കൂടിയാട്ടത്തിന്റെ സമ്പൂർണ്ണ രംഗാവതരണം ഇന്ന് വൈകിട്ട് ആറിന് പാറമേക്കാവ് അഗ്രശാലയിൽ നടക്കും. ജിഷ്ണു പ്രതാപാണ് അഴകിയ രാവണനായി അരങ്ങിലെത്തുക.
15 ാം ഭാഗമാണ് ഇന്ന് അരങ്ങേറുക. 14 ഭാഗങ്ങൾ സാഹിത്യ അക്കാഡമിയിൽ പല ദിവസങ്ങളിലായി അരങ്ങേറിയിരുന്നു. കഴിഞ്ഞവർഷത്തെ സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഹരിപ്പാട് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രമാണ് അവതരണ പരമ്പരയുടെ സംഘാടകർ. അഴകിയ രാവണന്റെ ഉദ്യാന പ്രവേശമാണ് ഇന്ന് അവതരിപ്പിക്കുന്നത്. 15 ദിവസം നീണ്ടുനിൽക്കുന്ന ശക്തിഭദ്രന്റെ ആശ്ചര്യ ചൂഢാമണി നാടകത്തിലേതാണ് അശോക വനികാങ്കം. ഇന്നത്തെ പരിപാടിയിൽ കലാമണ്ഡലം രാമ ചാക്യാർ, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗിരിജാദേവി, കലാമണ്ഡലം ശൈലജ എന്നിവർ സംസാരിക്കും. ഛായാഗ്രാഹകൻ വത്സൻ ബി. വെണ്ണിക്കലിനെ ആദരിക്കും.
രാവണന്റെ പ്രലോഭനം
സീതയെ വശപ്പെടുത്താനായി രാവണൻ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം. പലതും നൽകാമെന്ന് പറഞ്ഞ് സീതയെ പ്രലോഭിപ്പിക്കുന്നു. പാതിവ്രത്യം ഉപേക്ഷിച്ചാൽ സ്വർഗ്ഗതുല്യമായ സുഖം കിട്ടുമെന്ന് രാവണൻ പറയുന്നു. വശപ്പെടാതെ വന്നപ്പോൾ കാൽ പിടിക്കാൻ തയ്യാറാകുന്നു. അപ്പോൾ രാമന്റെ കാൽ പിടിക്കാനാണ് സീത പറയുന്നത്. പ്രകോപിതനായ രാവണൻ സീതയെ വെട്ടാനോങ്ങുന്നു. മണ്ഡോദരി വിലക്കുന്നു. തുടർന്ന് രാവണൻ പിൻവാങ്ങുന്നു. ഇങ്ങനെയാണ് ഇന്നത്തെ ഭാഗം അവസാനിക്കുന്നത്.
അന്യം നിന്നു പോകുന്ന ക്ഷേത്ര കലകളെ പൊതുജന മദ്ധ്യത്തിൽ എത്തിക്കാൻ ശ്രമിച്ചുവരികയാണ്. ക്ഷേത്ര മതിൽക്കെട്ട് കടന്നെങ്കിലേ ഇത്തരം കലകൾ നിലനിൽക്കൂ.
ജിഷ്ണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |