ചാലക്കുടി: കൊരട്ടിയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന കാട്ടുപോത്തിനെ മണിക്കൂറുകൾക്ക് ശേഷം വനപാലകർ മയക്ക് വെടിവച്ചു.
കാലടി റേഞ്ചിലെ കോൽപ്പാറയിൽ നിന്നും 45 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച പോത്ത്, കൊരട്ടി ജംഗ്ഷനിലെ ആളൊഴിഞ്ഞ പറമ്പിൽ മയക്കുവെടിയേറ്റ ശേഷം ഗവ.പ്രസിന്റെ പറമ്പിലേക്ക് ഓടിക്കയറി. മയങ്ങിയതിന് ശേഷം കൊല്ലത്തിരുമേടിലെ ഉൾവനത്തിലെത്തിക്കാനാണ് വലപാലകരുടെ തീരുമാനം.
ബുധനാഴ്ച രാവിലെ കോട്ടമുറിയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെ പിന്നാലെ നാട്ടുകാരും കൂടി. പരിഭ്രാന്തരായ പ്രദേശവാസികൾ വീട്ടിൽ കയറി കതകടച്ചു. പതിയെ റോഡിലൂടെ നടന്നു നീങ്ങിയ കാട്ടുപോത്ത് യാത്രയ്ക്ക് തടസമുണ്ടായപ്പോൾ പറമ്പുകളിലെ മതിലും ചാടിക്കടന്നു. പിന്നീട് പ്രസിന്റെ പറമ്പിലേക്ക് കടന്ന ഇതിനെ പിടികൂടാൻ വനപാലകരെത്തി. എസ്.എച്ച്.ഒ. ബി.കെ.അരുണിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പിന്നീടാണ് മറ്റൊരു പറമ്പിലേക്ക് പോയി. തേക്കടിയിൽ നിന്നെത്തിയ റാപ്പിഡ് റെസ്‌പോൺസ് സംഘത്തിലെ വെറ്ററിനറി സർജൻ ഡോ.അനുരാജാണ് മയക്ക് വെടിയുതിർത്തത്. തൃശൂർ സെൻട്രൽ സർക്കിൾ സി.സി.എഫ് കെ.ആർ അനൂപാണ് മയക്ക് വെടിക്ക് ഉത്തരവിട്ടത്. അതിരപ്പിള്ളി റേഞ്ച് ഓഫീസർ പി.എസ്.നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് കാവൽ നിൽക്കുന്നത്. എസ്.ഐമാരായ ഷാജു എടത്താടൻ, ഷിബു പോൾ, പി.സി.ബിജു എന്നിവരും ചാലക്കുടി ഫയർഫോഴ്‌സും സ്ഥലത്തെത്തി. കണ്ണിമംഗലം, മഞ്ഞപ്ര, അയ്യമ്പുഴ എന്നിവിടങ്ങളിൽ സഞ്ചരിച്ച ഇതിനെ റേഞ്ച് ഓഫീസർ അശോക് രാജും സംഘവും ഉൾക്കാട്ടിലെത്തിച്ചു. കൂട്ടം തെറ്റിയാലും എട്ട് കിലോ മീറ്റർ ചുറ്റളവ് വിട്ട് പോത്തുകൾ സാധാരണ സഞ്ചരിക്കാറില്ല.
കാടിറങ്ങി കാട്ടുപോത്ത് നാട്ടിലേക്ക്.
സഞ്ചരിച്ചത് ഏകദേശം 45 കിലോമീറ്റർ.
പോത്തിന്റെ പ്രായം 10 വയസ്.
ശരാശരി ആയുസ് 14 വർഷം.
അപകടകാരി.
കാട്ടിലെ അപകടകാരികൾ കരടിയും കാട്ടുപോത്തും.
പിന്നാലെ ആളുകൾ നീങ്ങിയത് അപകടകരം.
ഏതു സമയത്തും തിരിഞ്ഞ് ആക്രമിക്കാം.
ഇത്രയും ദൂരം നടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തിയതിൽ അസ്വാഭാവികതയുണ്ട്. ഇതേക്കുറിച്ച് പഠനം ആവശ്യമാണ്.
അശോക് രാജ്
റേഞ്ച് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |