ആലപ്പുഴ: ഏറ്റവും കൂടുതൽ പ്രേക്ഷകർ തിയേറ്ററുകളിൽ സിനിമ കാണാനെത്തിയിരുന്ന സെക്കൻഡ് ഷോയ്ക്ക് വീണ്ടും ലോക്ക് വീണതോടെ, തിയേറ്റർ വ്യവസായം നിരാശയിൽ. ഉത്സവ സീസണും ജനപ്രിയ സിനിമകളും ഓടുന്ന സമയമാണിത്. ഷോകൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നതിനാൽ സീറ്റുകളുടെ എണ്ണം പകുതിയായി ചുരുക്കിയിട്ടും നഷ്ടമില്ലാതെ മുന്നോട്ട് പോകാൻ സാധിച്ചിരുന്നതായി തിയേറ്റർ ഉടമകൾ പറയുന്നു.
സ്കൂൾ അവധിക്കാലമായതിനാൽ കുടുംബ പ്രേക്ഷകർ ധാരാളമായി എത്തുന്നുണ്ട്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് സെക്കൻഡ് ഷോകൾക്ക് നിയന്ത്രണം. പകൽ സമയത്തെ ജോലിത്തിരക്കിനിടയിൽ സിനിമാ തിയേറ്ററിലെത്താൻ ഭൂരിഭാഗം പ്രേക്ഷകരും താൽപര്യപ്പെടാറില്ല. ഇതുതന്നെയാണ് സെക്കൻഡ് ഷോ നിറുത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് സെക്കൻഡ് ഷോ ഇല്ലാത്തത് മൂലം പല സിനിമകളും റിലീസ് ചെയ്യാതെ മാറ്റിവച്ചിരുന്നു. ഒ.ടി.ടി റിലീസുകൾ വ്യപകമായെങ്കിലും, സ്വസ്ഥമായി തിയേറ്ററിലിരുന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പ്രേക്ഷകരും.
നിയന്ത്രണം: ഇന്ന് മുതൽ ജനുവരി 2 വരെ
""
സെക്കൻഡ് ഷോയ്ക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരെത്തുന്നത്. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ എത്തുന്നുണ്ട്. ഉത്സവ സീസൺ കൂടിയായതിനാൽ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകേണ്ടിയിരുന്ന ദിവസങ്ങളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്.
വി.എ. മാത്യു, പങ്കജ് തിയേറ്റർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |