ഇരിക്കൂർ: ചെണ്ടനിർമ്മാണത്തിൽ മുപ്പതാണ്ട് തികച്ചിരിക്കുകയാണ് നായിക്കാലി ദുർഗ്ഗാഭഗവതി ക്ഷേത്രത്തിന് സമീപത്തെ മേലെവീട്ടിൽ നാരായണമാരാർ.മട്ടന്നൂർ ശങ്കരൻകുട്ടി, കടന്നപ്പള്ളി ശങ്കരൻ കുട്ടി, ചെറുതാഴം ചന്ദ്രൻ , പയ്യാവൂർ ഗോപാലൻകുട്ടി മാരാർ തുടങ്ങിയ പേരെടുത്ത മേളപ്രമാണിമാരെല്ലാം നാരായണമാരാരുടെ ചെണ്ടകളെ കൂടിയാണ് പ്രശസ്തിയിലെത്തിച്ചത്.
മുപ്പതാണ്ടിനുള്ളിൽ അറുന്നൂറോളം ചെണ്ടകൾ നിർമ്മിച്ചുനൽകിയതായി ഇദ്ദേഹം പറയുന്നു. അച്ഛൻ വേണുമാരാരാണ് ചെണ്ടനിർമ്മാണത്തിൽ ഇദ്ദേഹത്തിന്റെ ഗുരു. അച്ഛനിൽ നിന്നും ചെറുതാഴം കുഞ്ഞിരാമ മാരാരിൽ നിന്നും ചെണ്ടകൊട്ട് പഠിച്ച് 1988 നായിക്കാലി ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയ നാരായണമാരാർ ചെണ്ടനിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഇന്ന് ഉത്തരമലബാറിലെ അറിയപ്പെടുന്ന ചെണ്ടനിർമ്മാതാവായ ഇദ്ദേഹം പതിമുഖത്തിൽ തീർക്കുന്ന ചെണ്ടക്കോലിനും ആവശ്യക്കാരേറെയുണ്ട്.
നാരായണ മാരാരുടെ ശൈലിയിൽ പതിമുഖത്തിൽ തീർത്ത ചെണ്ടക്കോലിനും ആവിശ്യക്കാരായി ചെണ്ട മേളക്കാർ ഏറെയാണ്. നാരായണ മാരാരുടെ ചെണ്ടയും കോലും തേടി നിരവധി ക്ഷേത്രക്കാരും മേളക്കാരും ഇവിടെ എത്താറുണ്ട്. കൊടോളിപ്പുറം ചുഴലി ഭഗവതിക്ഷേത്ര അടിയന്തിരക്കാരനായ നാരായണമാരാരുടെ ഭാര്യ സുധാമണി.മകൻ ദേവ പ്രസാദും ചെണ്ടനിർമ്മാണത്തിൽ പിതാവിന്റെ സഹായത്തിനുണ്ട്.
താളാത്മകമല്ല ചെണ്ടപ്പണി
കൊട്ടിക്കയറ്റം പോലെ ആവേശകരമല്ല ചെണ്ടനിർമ്മാണം.അങ്ങേയറ്റം സൂക്ഷ്മതയും ക്ഷമയും ഒക്കെ വേണം. പ്ലാവിന്റെ ഒറ്റത്തടിയിൽ തീർത്ത കുറ്റി , വട്ടം , കുടുക്ക് , കയർ എന്നിവയാണ് ചെണ്ട നിർമ്മാണത്തിലെ പ്രധാന സാമഗ്രികൾ. മൂരിയുടെ രണ്ടാംതോലിൽ തീർക്കുന്ന വട്ടം കുന്നങ്കുളം വടക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
യന്ത്രസഹായത്തോടെ മൂന്നുപേർ ചേർന്ന് തോൽ നേർപ്പിച്ച് ചെണ്ട മുറുക്കുന്നതാണ് നിർമ്മാണത്തിലെ കടുപ്പമേറിയ ഘട്ടം. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്നതാണ് പരമ്പരാഗത രീതി.
യന്ത്രങ്ങളുടെ സഹായത്താൽ നിർമ്മിച്ച ചെണ്ടകൾ ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും നാരായണമാരാരുടെ ചെണ്ടയുടെ പെരുക്കം ഒന്നുവേറെ തന്നെയാണെന്ന് തലയെടുപ്പുള്ള മേളക്കാർ പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |