കൊച്ചി: വളർത്തുമൃഗങ്ങൾക്കും അരുമമൃഗങ്ങൾക്കും അടിയന്തര ഘട്ടങ്ങളിൽ ചികിത്സ വീട്ടുപടിക്കലെത്തിക്കുന്ന ടെലിവെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. ഇന്ധന ചെലവിനുപോലും പണമില്ലെന്നതാണ് പ്രധാന പ്രശ്‌നം. സ്‌കാനിംഗും എക്‌സറേയും ലാബ് സംവിധാനങ്ങളും ഉൾപ്പടെ അത്യന്താധുനിക സംവിധാനങ്ങളുള്ള യൂണിറ്റ് കഴിഞ്ഞമാസമാണ് ജില്ലയിലെത്തിയത്. യൂണിറ്റിനായനുവദിച്ച വാഹനത്തിന്റെ ഇൻഷ്വറൻസ് അടയ്ക്കാനുള്ള പണത്തിനുപോലും ഉദ്യോഗസ്ഥർക്ക് ഏറെ അലയേണ്ടിവന്നു.
ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് വാഹനത്തിലേക്ക് വേണ്ടിയിരുന്നത്. ഇവരെ നിയമിക്കാനും ജില്ലയിലെ ഉന്നത ഉദ്യോഗസഥർക്ക് ഏറെ പണിപ്പെടേണ്ടിവന്നു. വാക്ക് ഇൻ ഇന്റർവ്യൂവിന് വിളിച്ചിട്ടു പോലും ആരുംവന്നില്ല. ഒടുവിൽ ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ജീവക്കാരെത്തിയത്. ഒരുകോടി രൂപയിലധികം ചെലവിട്ടി യൂണിറ്റിന്റെ പ്രവർത്തനം ഇപ്പോൾ തങ്ങളുടെ മാത്രം ഉത്തരവാദിത്തമായപോലെയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാരിനോട് അടിയന്തരമായി ഇന്ധന ചെലവ് ഇനത്തിലേക്ക് 30,000രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാത്രി സേവനവും പാളി
മൃഗാശുപത്രികളിൽ രാത്രികാലസേവനം ലക്ഷ്യമിട്ട് ജില്ലയിൽ നടപ്പാക്കിയ പദ്ധതിയും പൂർണതോതിൽ ലക്ഷ്യം കണ്ടില്ല. ഡോക്ടർ, അറ്റൻഡർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിന് ഉദ്യോഗാർത്ഥികളെത്തുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്നാണ്. എംപ്ലോയ്‌മെന്റിൽ നിന്ന് ആകെ ലഭിച്ചത് മൂന്ന് പേരുകൾ മാത്രം. ഡോക്ടർമാരെ നിയമിക്കാനുള്ളത് 12 ബ്ലോക്കിലേക്കും. ബാക്കിയുള്ളിടത്തേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി. എന്നിട്ടും രക്ഷയില്ല. ഇതുവരെ ആകെ പോസ്റ്റിംഗ് നടന്നത് 12ൽ എട്ടിടത്ത് മാത്രം.
വീണ്ടും അഭിമുഖം
പാമ്പാക്കുട, മൂവാറ്റുപുഴ, അങ്കമാലി, വൈപ്പിൻ, കൊച്ചി, ആലങ്ങാട്, വാഴക്കുളം, പൂവക്കൊടി എന്നിവിടങ്ങളിലാണ് പോസ്റ്റിംഗ് നടന്നത്. നിയമനം നടത്തിയതിൽ രണ്ടു പേർ ഉപരിപഠനത്തിനായി പോയി. അങ്ങനെ ഒഴിവു വന്ന ആറിടങ്ങളിലേക്ക് വീണ്ടും വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചു. എത്തിയത് രണ്ടു പേർ മാത്രം. താത്കാലികമായി നിയമിക്കപ്പെടുന്നവർക്ക് 43,000രൂപ ശമ്പളമുണ്ടെന്നിരിക്കെയാണ് ഉദ്യോഗാർത്ഥികൾ എത്താത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |