തൃശൂർ : കൊവിഡ്, ഒമിക്രോൺ ഭീഷണിക്കിടെ, പാതിരാത്രിയും നീളുന്ന പുതുവത്സരാഘോഷത്തിന് കടിഞ്ഞാണിട്ട് പൊലീസ്. സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ പട്രോളിംഗുമായി രംഗത്തിറങ്ങിയിരുന്നു. രാത്രി പത്തിന് മുമ്പേ വീഥികൾ വിജനമായി.
നിർദ്ദേശം മറികടന്ന് പുതുവത്സരം ആഘോഷിക്കാൻ ഇറങ്ങിയവർക്കെതിരെ പൊലീസ് കേസുമെടുത്തു. വൻകിട ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ എല്ലാം പൊലീസ് നിലയുറപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ, എ.സി.പി വി.കെ.രാജു, റൂറൽ എസ്.പി.ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രണം.
തൃശൂർ സബ് ഡിവിഷന്റെ കീഴിലുള്ള ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക്, വനിതാ പൊലീസ് സ്റ്റേഷൻ, പേരാമംഗലം എന്നിവിടങ്ങളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തി. 200 പൊലീസുകാരെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിയോഗിച്ചത്. പതിനാറ് കേന്ദ്രങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന. കൂടാതെ 20 ഓളം ജീപ്പുകളിലും 12 ബൈക്കുകളിലും നഗരത്തിന്റെ മുക്കിലും മൂലയിലും പുലരുന്നത് വരെ പരിശോധന നടത്തി.
വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു
രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ പത്തിന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. പത്തിന് ശേഷം ഒഴിച്ചുകൂടാനാവാത്തവരെ മാത്രമേ പോകാൻ അനുവദിച്ചുള്ളൂ. ഗുരുവായൂർ ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ബാറുകളും മദ്യവിൽപ്പന ശാലകളും കൃത്യസമയത്ത് തന്നെ അടപ്പിച്ചു. വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ നിന്ന് രാത്രിയോടെ എല്ലാവരെയും പറഞ്ഞുവിട്ടു. മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാൻ ഇടവേളകളിൽ മാളുകളിലും ഹോട്ടലുകളിലും പരിശോധന നടത്തി.
ഗതാഗത കുരുക്ക്
പുതുവർഷ തലേന്ന് രാവിലെ മുതൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ശക്തൻ, കിഴക്കേക്കോട്ട, ദിവാൻജി മൂല, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അരിച്ചുപെറുക്കി എക്‌സൈസ്
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണവും, വിതരണവും തടയൽ എന്നിവയുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ജില്ലയിൽ കർശനപരിശോധനയാണ് നടത്തിയത്. 3 സ്‌ട്രൈകിംഗ് ഫോഴ്‌സുകളും, ഹൈവേ പട്രോളിംഗ് ടീമുകളും രംഗത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |