തൃശൂർ: കെ.എസ്.ആർ.ടി.സി ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ ഡിപ്പോയിൽ നിന്നും ഞായറാഴ്ച ആരംഭിച്ച കടൽ യാത്രയ്ക്ക് മികച്ച പ്രതികരണം. അമ്പത് പേർക്ക് മാത്രമാണ് അനുമതിയുള്ളൂവെന്നിരിക്കെ കൂടുതൽ ആളുകൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും നിരസിച്ചു. ഇവർക്ക് അടുത്ത യാത്രയ്ക്ക് അവസരം ലഭിക്കും.
രാവിലെ ഒമ്പതിന് തൃശൂരിൽ നിന്നും ആരംഭിച്ച യാത്ര കൊടുങ്ങല്ലൂരിൽ മുസിരിസ്, ചേരമാൻ പള്ളി, വല്ലാർപാടം പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം മറൈൻഡ്രൈവിലെത്തി രണ്ട് മണിക്കൂർ നേരം കപ്പലിൽ യാത്രയുമാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്. 800 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ആദ്യ യാത്രാസംഘത്തിന് മുസിരിസിലായിരുന്നു ഭക്ഷണം. ഭക്ഷണച്ചെലവുകൾ വ്യക്തികൾ നൽകുന്നതാണെങ്കിലും സൗകര്യം കെ.എസ്.ആർ.ടി.സി തന്നെ ഒരുക്കും. രാത്രി 10ന് തിരിച്ചെത്തുന്നതാണ് ട്രിപ്പ്. തൃശൂരിൽ അടുത്ത രണ്ട് ആഴ്ചയിലേക്കുള്ള ട്രിപ്പിനുള്ള ആവശ്യക്കാർ ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു. ഇപ്പോഴും നിരവധിയാളുകൾ ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ മറ്റ് യൂണിറ്റുകളിലും ഈ പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കി വരികയാമെന്ന് കെ.എസ്.ആർ.ടി.സി തൃശൂർ യൂണിറ്റ് ഓഫീസർ ടി.കെ.സന്തോഷും തൃശൂർ യൂണിറ്റിന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ എം.ജി രാജേഷും അറിയിച്ചു.
പാക്കേജ് ഇങ്ങനെ
800 രൂപ ടിക്കറ്റ് നിരക്ക്
രാവിലെ 9ന് തുടക്കം
തിരിച്ചെത്തുക രാത്രി 10ന്
മുസിരിസ്, ചേരമാൻ പള്ളി, വല്ലാർപാടം പള്ളി
മറൈൻഡ്രൈവ്
രണ്ട് മണിക്കൂർ നേരം കപ്പൽ യാത്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |