പാനൂർ: ചെണ്ടമേളത്തിന്റെയും ശരണംവിളികളുടെയും അലകൾ തങ്ങിനിന്ന അന്തരീക്ഷത്തിൽ പുത്തൂരിലെ വീട്ടുമുറ്റത്തു നിന്നും ഗുരുസ്വാമിയായി എം.എൽ.എ കെ.പി മോഹനൻ കെട്ടുനിറച്ചു നൽകിയത് 35 അയ്യപ്പന്മാർക്ക്. രണ്ട് വാഹനങ്ങളിലായി ഇക്കുറി ശബരിമല ദർശനത്തിന് യാത്ര തിരിച്ച സംഘത്തിൽ മാളികപ്പുറമായി ഗുരുസ്വാമിയുടെ പത്നി ഭാര്യ ഹേമയുമുണ്ടായിരുന്നു.
നാലു കന്നിസ്വാമിമാരും കൂട്ടത്തിലുണ്ടായിരുന്നു. അന്തരിച്ച പിതാവ് മുൻമന്ത്രി പി.ആർ.കുറുപ്പിന്റെ കാലം മുതൽ തുടങ്ങിയതാണ് കെ.പി മോഹനന്റെ സന്നിധാനത്തേക്കുള്ള യാത്ര. കൃഷിമന്ത്രിയായിരുന്ന അഞ്ചുവർഷവും ഔദ്യാേഗികമായ തിരക്കുകൾ ഒഴിവാക്കി ഗുരുസ്വാമിയായി മോഹനൻ ശബരീശ ദർശനം നടത്തിയിരുന്നു. ശബരിമല യാത്ര മനസ്സിനും ശരീരത്തിനും ആനന്ദം നല്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചില വർഷങ്ങളിൽ ഒന്നിലേറെ തവണയും മലയ്ക്ക് പോയിട്ടുണ്ട് . അറുപതിലേറെ തവണ ശബരീശ ദർശനം നടത്തിയിട്ടുണ്ടെന്നാണ് എം.എൽ.എ വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു വർഷം കൊവിഡിനെ തുടർന്ന് യാത്ര മുടങ്ങി. എന്നാൽ ഇത്തവണയും ബന്ധുക്കളും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും അയൽവാസികളും മുദ്ര ധരിച്ച് മോഹനനോടൊപ്പം ദർശനത്തിനായി യാത്രതിരിച്ചിട്ടുണ്ട്. എരുമേലി പേട്ട തുള്ളി രാത്രിയോടെ പമ്പയിലെത്തി പുലർച്ചയോടെ ദർശനം നടത്താനാണ് സംഘത്തിന്റെ പദ്ധതി. പുലർകാല ദർശനം കഴിഞ്ഞ് മലയിറങ്ങും.
;
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |