ആലപ്പുഴ: വിജയവാഡയിൽ ഈ മാസം അവസാനം നടക്കുന്ന നാഷണൽ സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് ഇരട്ട സഹോദരിമാർ തമ്മിലുള്ള പോരാട്ടത്തിനും വേദിയാകും. കോമളപുരം കുറ്റിപ്പുറത്ത് വീട്ടിൽ കെ.വി.പ്രിൻസ് - സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളായ പതിനാലു വയസുകാർ ഉത്തരയും വരദയുമാണ് കരുനീക്കത്തിലെ ഇരട്ടപ്പോരാളികൾ. കഴിഞ്ഞദിവസം വൈറ്റിലയിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ലെവൽ ചാമ്പ്യൻഷിപ്പിൽ ഉത്തര ചാമ്പ്യൻ പട്ടമണിഞ്ഞു. പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ പിന്നിലായ വരദയും നാലാം സ്ഥാനം നേടി ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
2012ൽ ജില്ലാ ചെസ് ചാമ്പ്യനായിരുന്ന അച്ഛൻ പ്രിൻസാണ് ഇരുവരുടെയും ആദ്യ ഗുരു. ചെസ് കോച്ച് രജിത് കുമാറിന് കീഴിലാണ് നിലവിൽ പരിശീലനം . ഏഴാം വയസിലാണ് ഇരുവരും കാലാളിന്റെയും കുതിരയുടെയും ആനയുടെ പടക്കളത്തിലെത്തപ്പെട്ടത്. സ്കൂൾ ഗെയിംസുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഉത്തരയും വരദയും. ജനുവരി 23 മുതൽ 29 വരെയാണ് ദേശീയ ചാമ്പ്യൻഷിപ്പ്. ചാമ്പ്യൻ പട്ടം ആലപ്പുഴയ്ക്ക് തന്നെ എത്തിക്കണമെന്ന വാശിയിലാണ് മുഹമ്മ മദർ തെരേസ ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ സഹോദരിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |