ലീഫ് ആർട്ടിൽ ശ്രദ്ധേയനായി സജീഷ്
പത്തനംതിട്ട : ഇലയിൽ ചിത്രങ്ങളൊരുക്കി പന്തളം മുടിയൂർക്കോണം മാമ്പിളിശേൽ വീട്ടിൽ എം.ടി സജീ ശ്രദ്ധേയനാകുന്നു. നേരത്തെ ചിത്രം വരയ്ക്കുമായിരുന്നെങ്കിലും സജിഷ് പിന്നീട് ഉപേക്ഷിച്ചിരുന്നു. ബെഹ്റൈനിലുള്ള സജീഷ് അവിടെ ഒരു ബോട്ടിൽ ആർട്ട് കണ്ടാണ് വീണ്ടും ചിത്രകലയിൽ ആകൃഷ്ടനായത്. കലാഭവൻ മണിയുടെ ചിത്രം വരച്ച് ബോട്ടിൽ ആർട്ട് ചെയ്തായിരുന്നു തുടക്കം. ഇതിനുശേഷമാണ് ലീഫ് ആർട്ടിലേക്ക് കടക്കുന്നത്. ആലിലയിലും പ്ളാവിലയിലും ചിത്രം ഒരുക്കാറുണ്ട്.
ബഹ്റൈനിലെ ക്ഷേത്രത്തിലെ ആൽമരത്തിൽ നിന്ന് ശേഖരിച്ച ഇലയിൽ മോഹൻലാലിന്റെ പ്രശസ്തമായ ഏഴു കഥാപാത്രങ്ങൾ ആലിലയിൽ ഒരുക്കിയായിരുന്നു തുടക്കം. ബഹ്റൈൻ ഭരണാധികാരികൾ, പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, സിനിമാതാരങ്ങളായ മഞ്ജുവാര്യർ, സൗബിൻ താഹിർ, പ്രളയം തുടങ്ങി ആയിരത്തിലധികം ലീഫ് ആർട്ടുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ലോക്ക്ഡൗൺകാലത്ത് ഇതിലൂടെ വരുമാനവും ലഭിച്ചിരുന്നെന്ന് സജീഷ് പറഞ്ഞു. ചിത്രം പൂർത്തിയായിക്കഴിഞ്ഞാൽ വാർണിഷ് ചെയ്ത് ഫ്രെയിം തയ്യാറാക്കിയാൽ അനേകവർഷങ്ങൾ കേടുകൂടാതെയിരിക്കും.
സൽമാബാദിൽ കാർ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് സജീഷ്.
ബോട്ടിൽ, ലീഫ് എന്നിവ കൂടാതെ മിനിയേച്ചർ ആർട്ടും ചെയ്യാറുണ്ട്.
ബെഹ്റൈൻ ബസിന് അഭിനന്ദനം
ബെഹ്റൈനിലെ പൊതുഗതാഗത സംവിധാനമായ ബഹ്റൈൻ ബസിന്റെ സജീഷ് തയ്യാറാക്കിയ മിനിയേച്ചർ രൂപം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ ബെഹ്റൈൻ ബസ് അധികൃതർ സജീഷിനെ ഓഫിസിലേക്ക് വിളിച്ച് അഭിനന്ദിച്ചിരുന്നു.
എയർ ഇന്ത്യ വിമാനത്തിന്റെ മാതൃകയും നിർമ്മിച്ചിട്ടുണ്ട്. ഫോറക്‌സ് ഷീറ്റിലാണ് ഇവ നിർമ്മിക്കുന്നത്.
ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങിനൽകാനാണ് സജീഷ് ഉപയോഗിക്കുന്നത്.
ആലപ്പുഴ അംബേദ്കർ മെമ്മോറിയൽ സ്‌കൂളിലെ ജീവനക്കാരിയായ രാഖിയാണ് ഭാര്യ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവാണ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |