കോഴിക്കോട്: കൊവിഡ് കാലത്തോടെ ലോകം ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുവെന്ന് ഡോ.കെ.പി.അരവിന്ദൻ. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടൗൺഹാളിൽ സംഘടിപ്പിച്ച 'മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും അതിജീവനവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്സിൻ കണ്ടെത്താനുൾപ്പെടെ രാജ്യങ്ങൾ വലിയ രീതിയിൽ സമ്പത്തിക സഹായങ്ങൾ നൽകി. വിവിധ രാജ്യത്തെ ശാസ്ത്രജ്ഞർ തമ്മിൽ മുമ്പില്ലാത്തവിധം സഹകരണം ഉണ്ടായി. കണ്ടെത്തലുകൾ കൈമാറ്റം ചെയ്യപ്പെട്ടതോടെ ശാസ്ത്ര ലോകത്ത് വലിയ മാറ്റമാണ് ഉണ്ടായത്. എന്നാൽ ഈ നേട്ടം പൂർണമായി ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ലോകത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആഫ്രിക്കയിൽ 20 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. വാക്സിനേഷനിലുണ്ടായ വീഴ്ചയ്ക്ക് കാരണം ആവശ്യമുള്ളതിൽ കൂടുതൽ വാക്സിൻ ചില രാജ്യങ്ങൾ സംഭരിച്ചു. ഇത് പിന്നീടുള്ള കൊവിഡ് വ്യാപനത്തിന് കാരണവുമായി. സർക്കാരുകൾക്ക് കീഴിൽ പൊതുജനാരോഗ്യ സംവിധാനം ശക്തമായ ഇടങ്ങളിൽ പ്രതിരോധം മികച്ചു നിന്നു. കേരളം കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ചു.
ശാസ്ത്രത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിലാണ് കൂടുതൽ പഠനങ്ങളും ചർച്ചകളും നടത്തേണ്ടത്. ഇതിന്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തിക്കാനുള്ള നയങ്ങൾക്കും അതിന്റെ രാഷ്ട്രീയത്തിനും തുല്യപ്രാധാന്യമുണ്ട്. ആ രാഷ്ട്രീയ ഉത്തരവാദിത്വവുമാണ് നമുക്കോരോരുത്തർക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. ഡോ.അനൂപ്, ഡോ.വി.ജി.പ്രദീപ് കുമാർ, എ.പ്രദീപ് കുമാർ, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഷീന എന്നിവർ സംസാരിച്ചു. പ്രൊഫ.പി.ടി.അബ്ദുൾ ലത്തീഫ് സ്വാഗതവും ഡോ.യു.ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |