തൃശൂർ: പൊന്നുപോലെ ശുശ്രൂഷിച്ച പൊന്നുവെന്ന പൂച്ച തങ്ങളെ വിട്ടുപോയെങ്കിലും അവന്റെ ഓർമ്മയ്ക്കായി ബിന്ദുവും കുടുംബവും വീട്ടിൽ കൊച്ചു സ്മാരകം പണിയും. വാതം പിടിപെട്ട് ചലനശേഷിയില്ലാതായ, പൂച്ചയെ കഴിഞ്ഞ ഏഴ് വർഷമായി ശുശ്രൂഷിക്കുകയായിരുന്നു ഇരിങ്ങാലക്കുട പുല്ലൂർ അമ്പലനടയിൽ തെമ്മായത്ത് കുടുംബം. ഇവരുടെ പൂച്ച സ്‌നേഹത്തെപ്പറ്റി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പൊന്നുവിന്റെ ഓർമ്മയ്ക്കായി, അടക്കിയിടത്ത് പ്രത്യേക കല്ലറയാണ് വീട്ടുമുറ്റത്ത് നിർമ്മിക്കുക.
ബിന്ദുവും ഭർത്താവ് ഷാജിയും ആയുർവേദ ഡോക്ടറായ മകൾ ആതിരയും ചേർന്നായിരുന്നു പുരുഷുവെന്നും വിളിപ്പേരുള്ള പൂച്ചയെ കുടുംബാംഗത്തെപ്പോലെ പരിചരിച്ചത്. കിഡ്‌നിയും തകരാറിലായതോടെ ആരോഗ്യനില വഷളായി. മോണയിൽ പഴുപ്പുണ്ടായതിനാൽ പല്ല് പറിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാതായി. ബിന്ദുവിന്റെ സമീപം മറ്റൊരു കട്ടിലിലായിരുന്നു പുരുഷുവിനെ കിടത്തിയിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് വരെ കുഴപ്പമുണ്ടായിരുന്നില്ല. അഞ്ചിന് നോക്കിയപ്പോൾ അനക്കമില്ലാത്തതു പോലെ തോന്നി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കിയ സ്ഥലത്ത് തുളസിത്തൈ നട്ടു. പുഷ്പാർച്ചന നടത്തി. 2014ലാണ് മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾ വീട്ടിൽ പിറന്നത്. വൈറൽ പനിയിൽ രണ്ടെണ്ണവും ചത്തു. പുരുഷുവിന്റെ കാഴ്ച പോയി. വാതം ചലനശേഷിയും നഷ്ടപ്പെടുത്തി. എങ്കിലും ഉപേക്ഷിച്ചില്ല. ചികിത്സയും മരുന്നും സ്‌നേഹപരിചരണവുമാണ് ഇത്രയും കാലത്തെ പുരുഷുവിന്റെ അതിജീവനത്തിന്റെ രഹസ്യം.
പുരുഷുവിന്റെ വേർപാട് ഞങ്ങൾക്ക് ഷോക്കായി. കുഴമ്പ് രൂപത്തിൽ ഭക്ഷണം കൊടുത്തിരുന്നെങ്കിലും ശരിക്കും കഴിച്ചിരുന്നില്ല. കുറച്ച് ദിവസം കഴിയുമ്പോൾ തനിയേ കഴിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |