തിരുവനന്തപുരം: കിള്ളിപ്പാലത്തെ ആക്രി ഗോഡൗൺ തീപിടിത്തത്തിന് പിന്നാലെ നഗരസഭ പരിധിയിലെ കേശവദാസപുരം, പട്ടം, മെഡിക്കൽ കോളേജ് വാർഡുകളിലെ ആക്രിക്കടകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. ലൈസൻസില്ലാത്ത മൂന്ന് കടകൾ അടച്ചുപൂട്ടുന്നതിന് നടപടികൾ സ്വീകരിച്ചു.
അപകടകരമായ രീതിയിൽ പാഴ്‌വസ്‌തുക്കൾ ശേഖരിച്ചുവയ്‌ക്കുകയും ജനജീവിതത്തിന് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കടകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പാകം ചെയ്യരുതെന്ന് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധന തുടരുമെന്നും കാൽനട യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |