തൃശൂർ: അബാർഡ് പദ്ധതി പ്രകാരം കാർഷിക സർവകലാശാലയിലെ വിവിധ ഫാമുകളിൽ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികൾ സർവകലാശാലയ്ക്കു മുന്നിൽ നടത്തുന്ന സമരം 93 ദിവസം പിന്നിട്ടിട്ടും പരിഹരിക്കപ്പെട്ടില്ല. സമരം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാളെ സി.ഐ.ടി.യു നേതൃത്വത്തിൽ ധർണ്ണ നടത്തും.
മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും തൊഴിലാളികൾ നിവേദനം നൽകുകയും നേരിൽക്കണ്ട് പ്രശ്‌നം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ, സർവകലാശാലയുടെ വിവിധ ഫാമുകളിൽ വിയർപ്പൊഴുക്കിയ വീട്ടമ്മമാരാണ് സർവകലാശാലയ്ക്കു മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യുന്നത്.
കാഷ്വൽ തൊഴിലാളികളുടെ ഒഴിവുള്ള തസ്തികകളിൽ നിയമിക്കണമെന്നാണ് ആവശ്യം. 62 പേരാണ് ഇനി നിയമിക്കപ്പെടാനുള്ളത്.
2011ൽ നിയമിച്ച നൂറ് പേരെ 2013ൽ സ്ഥിരപ്പെടുത്തി. ബാക്കിയുള്ള നൂറ് പേരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കേസ് കൊടുത്തു. 2013ൽ അനുകൂല വിധിയുണ്ടായി. എന്നിട്ടും നിയമിക്കാതായപ്പോൾ തൊഴിലാളികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് 2016ൽ അനുകൂലവിധി സമ്പാദിച്ചു. എന്നിട്ടും നിയമിച്ചില്ല. സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയിലെത്തി. ഇത് പിൻവലിച്ചാൽ ബാക്കിയുള്ളവർക്കും നിയമനം ലഭിക്കും. കഴിഞ്ഞ ആഗസ്റ്റിൽ 365 കാഷ്വൽ തൊഴിലാളി തസ്തികയിലേക്ക് നിയമനം നടന്നപ്പോൾ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് മുൻഗണന നൽകിയില്ല. പുതിയ തൊഴിലാളികൾ വന്നപ്പോൾ ഉള്ള തൊഴിലും നഷ്ടമായി.
2006ൽ തൃശൂർ കോർപറേഷനുമായി ചേർന്ന് രൂപീകരിച്ച പദ്ധതിയാണ് അബാർഡ് (അഗ്രോ ബയോ ടെക്‌നോളജി ഫൊർ റൂറൽ എംപ്‌ളോയ്‌മെന്റ് ഡെവലപ്‌മെന്റ്). 600 രൂപ കൂലി കിട്ടും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ പണിയുണ്ടാകൂ. കാഷ്വൽ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങളും വേതനവും (875 രൂപ) ലഭിക്കും. ആഗസ്റ്റിൽ നടന്ന നിയമനത്തിൽ 40 പേർക്ക് നിയമനം നൽകിയിരുന്നു.
പല സാങ്കേതിക കാരണങ്ങളാണ് പ്രശ്‌നം പരിഹരിക്കാൻ തടസമായി പറയുന്നത്. ബന്ധപ്പെട്ടവർക്കെല്ലാം നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു.
- പി.ആർ സുരേഷ് ബാബു, ചെയർമാൻ (സമരസമിതി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |