പത്തനംതിട്ട : വൃത്തിഹീനമായബസുകൾ സർവീസ് നടത്തിയാൽ യാത്രക്കാരന് പരാതിപ്പെടാമെന്ന കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ധർമ്മസങ്കടത്തിലായിരിക്കുകയാണ് ഡിപ്പോ അധികൃതർ. ബസുകൾ വൃത്തിയായി സൂക്ഷിക്കാനാണ് ജീവനക്കാർക്ക് ആഗ്രഹമെങ്കിലും ആര് വൃത്തിയാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു ഡിപ്പോയിലും ബസ് വൃത്തിയാക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലായെന്നതുതന്നെയാണ് വസ്തുത. താത്കാലിക ജീവനക്കാരാണ് ബസ് വൃത്തിയാക്കാനുള്ളത്. ഒരു ബസിന് 27 രൂപയാണ് ജീവനക്കാരന് ലഭിക്കുക.
50 ബസുകൾ ഉള്ള പത്തനംതിട്ട ഡിപ്പോയിൽ ഏഴുപേരാണ് ബസ് കഴുകാനുള്ളത്.
ദിവസവും രാവിലെ ഒരാളും രണ്ടുപേർ വീതം രാത്രിയും ബസുകൾ കഴുകും. 13 ബസുകളുമായി പമ്പാസർവീസ് കൂടി ആരംഭിച്ചപ്പോൾ ഇവർക്ക് അമിതജോലിഭാരമാണ്. പമ്പാഡിപ്പോയിലെ ബസ് കഴുകുന്നതും ഇവർ തന്നെയാണ്. കൂലി കുറവായതിനാലാണ് അധികമാരും ഇൗ പണിക്ക് മുന്നോട്ടുവരാത്തത്. രാത്രി മുഴുവൻ ഉറക്കം നഷ്ടമാക്കി പണിയെടുത്താലെ മാന്യമായ കൂലി ലഭിക്കുകയുള്ളൂ. ഷട്ടറുകളും സീറ്റുകളും ഉൾപ്പെടെ വൃത്തിയാക്കാൻ ഏറെ സമയം വേണ്ടിവരും.
പുനലൂർ - മൂവാറ്റുപുഴ പാതയിലൂടെ ഒരു തവണ പോയി വരുമ്പോൾ ബസ് പൊടിപിടിച്ച് നാശമാകാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. സർക്കുലർ വന്നതിന് ശേഷം ജീവനക്കാരെ കൂട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതർ.
ഒരു ബക്കറ്റ് വെള്ളത്തിൽ...
സംസ്ഥാനത്തെ പല ഡിപ്പോകളിലും ബസ് കഴുകുന്നുവെന്ന് വരുത്തിതീർക്കുകയാണ്. ഒരു ബക്കറ്റ് വെള്ളത്തിൽ ഒതുങ്ങും വാട്ടർ സർവീസ്. ബസിന്റെ ഗ്ളാസിലും ടയറിലും വെള്ളം ഒഴിച്ചാൽ അവിടെതീരും ശുചീകരണം.
വൃത്തിഹീനമായ ബസ് സർവീസ് നടത്തിയാൽ വിളിക്കാം : 9400058900
ഒരു ബസ് കഴുകിയാൽ ജീവനക്കാരന് ലഭിക്കുന്നത് : 27 രൂപ
പത്തനംതിട്ട ഡിപ്പോയിൽ ബസുകൾ കഴുകാൻ 7 ജീവനക്കാരുണ്ട് . മറ്റ് ഡിപ്പോകളിൽ ആളെ കിട്ടാനില്ല. താൽപര്യമുള്ളവർ മുമ്പോട്ട് വരികയാണ് പതിവ്. .
ആർ. ഉദയകുമാർ
പത്തനംതിട്ട ഡി.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |