മാവൂർ: മാവൂരിലെ ജനവാസ തുരുത്തായ മാവൂർ മണന്തലക്കടവ് മുതൽ പുള്ളക്കോട് വരെയുള്ള പ്രദേശത്തുകാർക്ക് വർഷക്കാലംകാലങ്ങളായി ഭീതിയുടെതാണ്. ഒരു ഭാഗത്ത് ചാലിയാർ പുഴയും മറുഭാഗത്ത് വൻ പാടശേഖരവും.
കഴിഞ്ഞ രണ്ട് കനത്ത കാലവർഷത്തിലും വൻ ദുരിതം പേറിയവരാണ് ഇവിടുത്തെ സാധാരണക്കാരായ 52 കുടുംബങ്ങൾ.
മണന്തലക്കടവ് മുതൽ പൂളക്കോട് വരെയുള്ള ഏകദേശം ഒരു കിലോ മീറ്റർ ദൂരം തീരം ദിനംപ്രതി ഇടിഞ്ഞു താഴുകയാണ്. ഏത് സമയവും ഓരത്തെ വിടുകൾ പുഴയെടുക്കുന്ന അവസ്ഥയാണ്. പലരുടെയും 2 മുതൽ 5 സെന്റ് ഭൂമിവരെ പുഴയെടുത്തു.
മഴ വെള്ളം കയറി കൃഷിയിടങ്ങൾ നശിച്ചു കടക്കെണിയിൽ ആയവരാണ് ഇവിടുത്തെ കർഷകർ. പലരും കൃഷി തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനംപ്രതി ഇടിഞ്ഞു വീഴുന്ന തീരം സംരക്ഷിക്കാൻ സർക്കാരോ ഗ്രാമപഞ്ചായത്തോ ഭരണ സമിതിയോ ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ഉറപ്പ് നൽകി പിന്നെ തിരിഞ്ഞ് നോക്കാത്ത രാഷ്ട്രിയ തന്ത്രം ഇവിടുത്തുകാർ വർഷങ്ങളായി കാണുന്നു. ചാലിയാർ പുഴയ്ക്ക് അക്കരെയുള്ള വാഴക്കാട് പഞ്ചായത്തിൽ പുഴ തീരം സംരക്ഷണ ഭിത്തി കെട്ടി സുരക്ഷ ഉറപ്പാക്കിയതുപോലെ സുരക്ഷ മതിൽ കെട്ടുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം.
തുരുത്തിലെ ജനങ്ങളുടെ മറ്റൊരു പ്രധാന വിഷയമാണ് വെള്ളപൊക്കത്തിൽ ജലനിരപ്പ് ഉയരുമ്പോൾ രക്ഷാകേന്ദ്രങ്ങളിൽ എത്താൻ മാർഗമില്ലാത്തത്. ഇക്കാലമത്രയും തോണി മാത്രമാണ് രക്ഷാമാർഗം.
പാടശേഖരത്തിനോട് ചേർന്ന് താഴ്ന്ന പ്രദേശത്തിലൂടെയുള്ള മൺന്തലക്കടവ് മാവൂർ റോഡ് ചെറിയ മഴ പെയ്താൽ തന്നെ വെള്ളത്തിനടിയിലാവും. ജില്ലാ പഞ്ചായത്ത് അംഗവും സമീപവാസിയുമായ സുധ കമ്പളത്തിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ നിരന്തരമായ അവശ്യത്തിന്റെ ഫലമായി ജില്ല പഞ്ചായത്ത് മെയിന്റനൻസ് ഫണ്ടായി 8.8 ലക്ഷം രൂപ പാസാക്കിയിട്ടുണ്ട്.
പതിനഞ്ചാം വാർഡ് ഉൾപ്പെടുന്ന മണന്തലകടവ് പുള്ളക്കോട് പ്രദേശത്തെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദ്ധാനം പാലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ ഭൂമി സംബന്ധമായ രേഖകളിലുള്ള നഷ്ടപ്പെട്ട സ്ഥലവും കണക്കാക്കി സുരക്ഷാ മതിൽ കെട്ടാൻ എം.പി, എം.എൽ.എ, കളക്ടർ തുടങ്ങിയവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കെ. ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ
നിലവിൽ മണ്ണിട്ട് ഉയർത്തുന്നതിനായി മാത്രമാണ് 8.8 ലക്ഷം രൂപ ജില്ലാ പഞ്ചയത്ത് അനുവദിച്ചത്.റോഡിന്റെ പൂർണ്ണതയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്തും
സുധ കമ്പളത്ത് ജില്ലാ പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |