കുറ്റ്യാടി: പക്ഷാഘാതം തളർത്തിയെങ്കിലും അണയാത്ത മനക്കരുത്തിൽ രാജേഷ് മെനഞ്ഞെടുത്ത ശിൽപ്പങ്ങൾ അജയ്യതയുടെ നേർ സാക്ഷ്യമായി. പാലിയേറ്റീവ് ദിനത്തിൽ കുറ്റ്യാടി ഗവ.ആശുപത്രി പരിസരത്ത് നടന്ന എക്സിബിഷനിലാണ് കാവിലുംപാറ കരിങ്ങാട്ടെ വി.ആർ.രാജേഷിന്റെ കരവിരുതുകൾ നിരന്നത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്താണ് പ്രദർശനം ഒരുക്കിയത്. കുപ്പി പെയിന്റിംഗ്, കളിമൺ പ്രതിമകൾ, മറ്റ് അലങ്കാര വസ്തുക്കൾ.. അങ്ങനെ രാജേഷിന്റെ വിരൽ സ്പർശമേറ്റ പലതുണ്ടായിരുന്നു പ്രദർശനത്തിൽ. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന രാജേഷിന്
പ്രളയകാലത്തെ സേവനത്തിനിടെയാണ് പക്ഷാഘാതം വരുന്നത്. ഒരു കൈ പൂർണമായും തളർന്നെങ്കിലും ഈ 29കാരൻ നിരാശനായില്ല. പഠനകാലത്തെ ചിത്രംവരയും കരകൗശല നിർമ്മാണവും കൂട്ടുകാരുടെ സഹായത്തോടെ പുനരാരംഭിച്ചു. അന്നത്തെ വീഴ്ചയ്ക്കുശേഷം ഇന്നുവരെ നാടിന്റെ സഹായത്തിലായിരുന്നു രാജേഷിന്റെ അതിജീവനം. ചികിത്സ തുടരുന്നുണ്ടെങ്കിലും പൂർവസ്ഥിതിയിലെത്താൻ ഇനിയും കാത്തിരിക്കണം. ഉദാരമതികളുടെ സഹായത്താൽ വീട് വയ്ക്കാൻ കുറച്ച് സ്ഥലം കിട്ടിയിരുന്നു. എന്നാൽ സ്വന്തമായൊരു വീടുണ്ടാവാൻ ആരെങ്കിലും കനിയണം. വാടക വീട്ടിലാണ് ഇപ്പോൾ താമസം. ഭാര്യ: ലിജിഷ. തണൽ, സ്നേഹ തുടങ്ങിയ പാലിയേറ്റീവ് സംഘടനകളും മേള ഒരുക്കിയിരുന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ തുടങ്ങിയവർ പ്രദർശന നഗരിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |