ശബരിമല : ഇന്ത്യയുടെ പ്രതിരോധസേനകൾക്ക് കരുത്ത് കിട്ടണമെന്ന പ്രാർത്ഥനയോടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഒരു ശയനപ്രദക്ഷിണം. തമിഴ്നാട് ചെന്നൈ വേളച്ചേരി ബേബി നഗറിൽ അനന്തപത്മനാഭനാണ് പമ്പ ഗണപതികോവിലിൽ നിന്ന് സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തിയത്. ശനിയാഴ്ച രാവിലെ 9ന് പമ്പാ മേൽശാന്തിയുടെ അനുഗ്രഹം വാങ്ങിയാണ് അറുപതുകാരനായ പത്മനാഭൻ ശയനപ്രദക്ഷിണം ആരംഭിച്ചത്. പമ്പഗണപതി കോവിലിന് മുന്നിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡുവഴി പൂർത്തിയാക്കി. ഏകദേശം 5 കിലോമീറ്റർ ദൂരം ശയനപ്രദക്ഷിണം നടത്തി.
കഴിഞ്ഞ ഡിസംബർ 30ന് ചെന്നൈയിൽ നിന്ന് നാലംഗസംഘത്തോടൊപ്പമാണ് അദ്ദേഹം കാൽനടയായി പമ്പയിലേക്ക് യാത്ര തിരിച്ചത്. ജനുവരി 12ന് എരുമേലിയിലെത്തി.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അനന്തപത്മനാഭൻ ഇത്തരം പൊതുകാര്യങ്ങൾക്കുവേണ്ടി ഇത് നാലാംതവണയാണ് സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തുന്നത്. എയർഫോഴ്സ് സ്ക്വാഡ് ലീഡർ ഗുരുവായൂരപ്പൻ, കമ്പ്യൂട്ടർ എൻജിനിയർ അയ്യപ്പൻ, മെക്കാനിക്കൽ എൻജിനിയർ ഹനുമാൻ എന്നിവരാണ് അനന്തപത്മനാഭന്റെ മക്കൾ. പാലക്കാട് തിരുനെല്ലായി സ്വദേശിയായ അനന്തപത്മനാഭൻ ഭാര്യ രേണുകയ്ക്കൊപ്പം 30 വർഷം മുൻപാണ് ചെന്നൈയിലേക്ക് താമസം മാറിയത്. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടായാൽ അടുത്തവർഷവും ഇത്തരത്തിൽ സന്നിധാനത്ത് എത്താനാണ് ആഗ്രഹമെന്ന് കഴിഞ്ഞ 36 വർഷമായി തീർത്ഥാടനം നടത്തുന്ന അനന്തപത്മനാഭൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |