മുത്തപ്പന്റെ അനുഗ്രഹം തേടി മല കയറിയത് 15 ലക്ഷം പേർ
ശ്രീകണ്ഠാപുരം: ആരൂഢമായ കുന്നത്തൂർ പാടിയിലെ തിരുവപ്പന മഹോത്സവത്തിൽ പങ്കെടുത്ത് ശ്രീമുത്തപ്പനെ ദർശിക്കാൻ ഇത്തവണ മലമുകളേറിയത് ഏകദേശം 15 ലക്ഷത്തോളം ഭക്തജനങ്ങൾ. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും വിളിച്ചാൽ വിളിപ്പുറത്തുള്ള പൊന്നുതമ്പുരാനെ നേരിൽ കാണാൻ കടുത്ത തണുപ്പിനെ അവഗണിച്ചാണ് പാടിയിലേക്ക് ഭക്തജനം ഒഴുകിയത്.
ഇന്നലെ രാവിലെ കളിക്കപ്പാട്ടോടെയാണ് തിരുവപ്പന മഹോത്സവത്തിന് സമാപനമായത്. 15 ലക്ഷത്തോളം പേർ ഇക്കുറി എത്തിയതായി മാനേജിങ് ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ പറഞ്ഞു. സമാപന നാൾ ഒന്നര ലക്ഷത്തോളം പേർ കുന്നത്തൂർ പാടിയിൽ എത്തിയെന്നതാണ് കണക്കുകൾ' ശനിയാഴ്ച്ച രാത്രി പാടിയിലേക്ക് ആൾക്കാർ കൂടുതൽ എത്തിയതോടെ വാഹനങ്ങൾ പൊലീസ് താഴെ പാർക്ക് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. രാത്രി എട്ടു മണിയ്ക്ക് ശേഷം മുകളിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. ഊട്ടും വെള്ളാട്ടത്തിന് പിന്നാലെ തിരുവപ്പന കെട്ടിയാടി ഭക്തജനങ്ങൾക്കെല്ലാം അന്നദാനം നൽകി. പൊലീസും വനം വകുപ്പും തിരക്ക് നിയന്ത്രിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ കുന്നത്തൂർപാടിയിൽ ഉത്സവ ചടങ്ങുകൾ 24 ദിവസമായി പുന ക്രമീകരിച്ചിരുന്നു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ദർശനസമയവും ദൈവകോലങ്ങളുടെ പുറപ്പാടും പുതുക്കി നിശ്ചയിക്കേണ്ടി വന്നു. എങ്കിലും ഓടച്ചൂട്ടിന്റെ പ്രഭയിൽ മുത്തപ്പനെ ദർശിച്ച് ഭക്ത സഹസ്രം സായൂജ്യം നേടി. ആളും ആരവവും ഒഴിഞ്ഞ രോടെ കുന്നത്തൂർ പാടി ഇനി ശാന്ത ഭാവത്തിലേക്ക് മാറും, വരുന്ന ഒരു വർഷക്കാലം പ്രകൃതി തന്നെ ഭഗവാന് പൂജയൊരുക്കും.കർണാടകയിലെ വിദൂരദേശങ്ങളിൽ നിന്നടക്കം പ്രത്യേക ടൂറിസ്റ്റു ബസുകളിലടക്കമായാണ് മുത്തപ്പനെ കാണാൻ ഇക്കുറി മല കയറി ഭക്തർ എത്തിയത്.ഉത്സവം കഴിഞ്ഞ് മലയിറങ്ങിയാൽ പാടിയിൽ പ്രവേശനം നിഷിദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |