ആലുവ: വർദ്ധിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഏവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ പൊലീസ്. ഉത്തരേന്ത്യൻ ഒൺലൈൻ തട്ടിപ്പുസംഘത്തിന്റെ പ്രലോഭനങ്ങളിൽപ്പെട്ട് വൻതുകകൾ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ദിവസേന റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്.
സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിൽ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച ഒരുയുവാവിന് നഷ്‌ടമായത് 80 ലക്ഷത്തിലേറെ രൂപയാണ്. കേസിൽ അന്വേഷണം നടക്കുന്നു. തപാലിലാണ് കാർഡ് യുവാവിന് കിട്ടിയത്. ചുരണ്ടിയപ്പോൾ സമ്മാനം 25 ലക്ഷം രൂപ! രണ്ടായിരം രൂപ പ്രോസസിംഗ് ചാർജിൽ തുടങ്ങി 80 ലക്ഷത്തിലേറെ രൂപ യുവാവ് 25 ലക്ഷം രൂപ സമ്മാനമായി കിട്ടാൻ വേണ്ടി മുടക്കി. മുടക്കുന്ന പണം കൂടിച്ചേർത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം യുവാവ് വിശ്വസിക്കുകയായിരുന്നു. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നൽകിയത്.
വേണം, ജാഗ്രത
വ്യാജ പ്രലോഭനങ്ങളിൽ വീഴരുതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് മുന്നറിയിപ്പു നൽകി. വലിയ സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഓൺലൈനിൽ ലഭിക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾ തട്ടിപ്പാണെന്ന് തിരിച്ചറിയണം.
ഫേസ്ബുക്കിൽ വ്യക്തിയുടെ പേരും പ്രൊഫൈൽ ഫോട്ടോയും അനുകരിച്ച് അവരുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ സുഹൃത്തുകളാക്കി സന്ദേശം വഴി പണമാവശ്യപ്പെട്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്തും സെക്യൂരിറ്റി ഫീച്ചറുകൾ പരമാവധി ഉപയോഗിച്ചും ഇത്തരം തട്ടിപ്പിൽ നിന്ന് ഒഴിവാകാം.
പങ്കുവയ്ക്കരുത് ഒ.ടി.പി
ഓൺലൈനായി വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും കൂടുകയാണ്. ഇത്തരം തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട്, കാർഡ് എന്നിവ ബ്ലോക്കായി എന്നു പറഞ്ഞോ ക്രെഡിറ്റ് ലിമിറ്റ് കൂടിത്തരാമെന്നു വഗ്ദാനം ചെയ്‌തോ ബാങ്കിൽ നിന്നാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ഒ.ടി.പി ആവശ്യപ്പെടും. ഒ.ടി.പി ആര് ആവശ്യപ്പെട്ടാലും ഷെയർ ചെയ്യരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |