കോട്ടയം : ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് വരുത്താൻ പൊലീസ് കാപ്പ നിയമ പ്രകാരം സ്വീകരിക്കുന്ന നാടുകടത്തൽ പ്രഹസനമാകുന്നു. കോട്ടയത്തുള്ള ഗുണ്ടയെ അന്യജില്ലയിലേയ്ക്ക് നാടുകടത്തുന്നതോടെ അവിടെ സ്വൈര്യവിഹാരം നടത്തുകയും കൂടുതൽ ഗുണ്ടാ ബന്ധങ്ങളുണ്ടാക്കി തിരികെ ജില്ലയിൽ എത്തുകയുമാണ് പതിവ്. ആലപ്പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ കായംകുളം സ്വദേശി തക്കാളി ആഷിക് കോട്ടയത്തെ ഗുണ്ടയായ അലോട്ടിയുടെ വലംകൈയാണ്. ആഷികിനെ ആലപ്പുഴയിൽ നിന്ന് നാടുകടത്തിയപ്പോൾ പുതുപ്പള്ളിയിലും ആർപ്പൂക്കരയിലുമായി അലോട്ടിയുടെ തണലിലായിരുന്നു. ഇവരെ നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. രാത്രികാലങ്ങളിൽ ഇവർ വീടുകളിൽ എത്തുകയും ഒളിവിൽ കഴിഞ്ഞ് സഹപ്രവർത്തകരെ ഉപയോഗിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്നതുമാണ് പതിവ്. ഷാൻ ബാബു വധത്തിൽ പ്രതിയായ ജോമോന്റെ ബന്ധുവിന് ജില്ലാ ജയിലിനോട് ചേർന്ന് കടയുണ്ട്. നാടുകടത്തിയ സമയത്തും രാത്രിയിൽ ഇവിടെയെത്തി കഞ്ചാവ് കച്ചവടം ഉൾപ്പെടെ ജോമോൻ നടത്തിയിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. നാടുകടത്തിയ പ്രതി ജില്ലയിൽ തിരികെ എത്തിയെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞതുമില്ല.
3 വർഷം 89 ശുപാർശ
2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ 89 ശുപാർശകളാണ് കളക്ടർക്ക് സമർപ്പിച്ചത്. 20 ശുപാർശകൾ അംഗീകരിച്ച് കരുതൽ തടങ്കൽ ഉത്തരവായി. 69 ശുപാർശകൾ നിരസിച്ചു. കരുതൽ തടങ്കൽ ഉത്തരവായ 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച് അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 9 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 2 എണ്ണം ഹൈക്കോടതിയും ഒരു കരുതൽ തടങ്കൽ സംസ്ഥാന സർക്കാരും റദ്ദ് ചെയ്തു. ഇതോടെ 8 എണ്ണത്തിൽ മാത്രമേ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |