കറുകച്ചാൽ : കെട്ടിട നിർമാണത്തിന്റെ മറവിൽ കുന്നിടിച്ച് നിരത്തുന്നെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കറുകച്ചാൽ പഞ്ചായത്ത് 13-ാം വാർഡ് കൂത്രപ്പള്ളി മർത്തോമ്മാ പള്ളിയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മണ്ണെടുപ്പ് നടന്നത്. ഏതാനും മാസം മുൻപ് ഇവിടെ മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ജില്ലാകളക്ടർക്കും പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയതോടെ മണ്ണെടുപ്പ് താത്കാലികമായി നിറുത്തിവച്ചു. കഴിഞ്ഞ ദിവസവും മണ്ണെടുക്കാനായി മണ്ണുമാന്തിയന്ത്രവും ടോറസുകളുമെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ഇതോടെ ഉടമ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മണ്ണെടുക്കാനുള്ള രേഖകൾ പരിശോധിച്ചതോടെ നാട്ടുകാരോട് സമരം നിറുത്തണമെന്നും കേസെടുക്കുമെന്നും പറഞ്ഞു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. സ്ഥലം ഉടമയ്ക്ക് മണ്ണെടുക്കാനായി ഹൈക്കോടതി അനുമതിയുണ്ടെന്നും ഇതിനാലാണ് സമരം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയതെന്നും കറുകച്ചാൽ പൊലീസ് പറഞ്ഞു. പ്രദേശത്തെ ബലക്ഷയമുള്ള പാലത്തിലൂടെയാണ് മണ്ണുമായി ലോറികൾ പോകുന്നത്. അതിനാൽ നാലുലക്ഷം രൂപ പഞ്ചായത്തിൽ ബോണ്ട് തുകയായി കെട്ടിവെയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. അനധികൃത രേഖകളുണ്ടാക്കി കണക്കിൽ കൂടുതൽ മണ്ണെടുക്കാനാണ് ശ്രമമെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |