പത്തനംതിട്ട : കൊവിഡ് കനത്തതിനെ തുടർന്ന് ജില്ലയിൽ ഇന്നലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. അവശ്യ സർവീസിനൊഴികെ ആരും അനാവശ്യമായി പുറത്ത് ഇറങ്ങിയില്ല. നിയന്ത്രണങ്ങൾ പാലിച്ച് ഭൂരിഭാഗം ജനങ്ങളും വീട്ടിൽ തന്നെയിരുന്നു. പൊലീസിന്റെ നിയന്ത്രണത്തിൽ കർശന പരിശോധനയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. ബസുകളൊന്നും സർവീസ് നടത്തിയില്ല. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിൽ ഇറങ്ങി. അവധി ദിനമായിരുന്നതിനാൽ റോഡിൽ തിരക്ക് പൊതുവെ കുറവായിരുന്നു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഇരുചക്രവാഹനങ്ങളുമായി അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് നടപടിയെടുത്തു. ചിലരെ താക്കീത് നൽകി പറഞ്ഞുവിട്ടു.
ഹോട്ടലുകളും ബേക്കറികളും പഴം, പച്ചക്കറി കടകളും തുറന്ന് പ്രവർത്തിച്ചിരുന്നു. ആശുപത്രിയിലെത്തിയ രോഗികളും കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് അവശ്യ സർവീസുകൾ നടത്തി. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലടക്കം 14 സർവീസുകൾ നടന്നു. പുനലൂർ, മുണ്ടക്കയം, ചെങ്ങന്നൂർ, കൊല്ലം ഓർഡിനറി സർവീസുകളും തൃശൂർ, എറണാകുളം , തിരുവല്ല, കോട്ടയം, തിരുവനന്തപുരം, മൈസൂർ സൂപ്പർ ഫാസ്റ്റ് സർവീസുകളും നടത്തി. വിവാഹങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച് നടന്നു.
മറ്റ് ആഘോഷങ്ങളൊന്നും നടന്നില്ല.
പ്രധാന നഗരങ്ങളിലെല്ലാം ഒറ്റവരിയിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. നഗരത്തിലേക്ക് കടക്കുന്നതിന് മുമ്പും മടങ്ങുമ്പോഴും പൊലീസ് പരിശോധന നടത്തി.
61 കേസുകൾ രജിസ്റ്റർ ചെയ്തു
പത്തനംതിട്ട : നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ജില്ലയിൽ പൊലീസ് കർശന പരിശോധന നടത്തിയതായി ജില്ലാപൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു. ജില്ലയിലുടനീളം പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യയാത്രകൾ നടത്തിയവരുൾപ്പെടെയുള്ളവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരമുള്ള കേസ് എടുത്തു. നിയന്ത്രണം ലംഘിച്ചതിന് ജില്ലയിൽ ആകെ 61 കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 115 പേർക്കെതിരെ പെറ്റികേസ് ചാർജ് ചെയ്തു. ജില്ലയിൽ ആകെ 4554 വാഹനങ്ങൾ പരിശോധിക്കുകയും മതിയായ രേഖകൾ ഇല്ലാത്ത 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |