കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ 10, പ്ലസ്ടു ക്ലാസുകാരുടെ പഠനം ത്രിശങ്കുവിൽ. രോഗം പടരുന്ന സാഹചര്യത്തിൽ എങ്ങനെ കുട്ടികളെ സ്കൂളിലയക്കുമെന്ന ആശങ്ക രക്ഷിതാക്കളും ഉയർത്തുന്നു. മൂന്നാംതരംഗത്തോടെ ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഈ മാസം 21 മുതൽ ഓൺലൈൻ പഠനം മാത്രമാക്കിയിരുന്നു. വിക്ടേഴ്‌സ് ക്ലാസിനുപുറമെ അദ്ധ്യാപകർ നൽകുന്ന ഓൺലൈൻ ക്ലാസുമാണ് നടക്കുന്നത്. അതേസമയം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പഠനം ഓഫ്‌ലൈനായി തുടരുകയാണ്. പരീക്ഷ അടുത്ത സമയത്ത് സ്‌കൂളുകൾ അടിച്ചിടുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫ്‌ലൈൻ തുടരാനുള്ള തീരുമാനം. എന്നാൽ രോഗവ്യാപനം കുട്ടികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് ഷിഫ്റ്റുകളിലാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്. ആഴ്ചയിൽ ആദ്യ മൂന്നുദിവസം ഒരു ബാച്ചും അടുത്ത മൂന്ന് ദിവസം മറ്റൊരു ബാച്ചും എന്നിങ്ങനെയാണ് ക്രമീകരണം. എന്നാൽ 60 കുട്ടികൾ വരേയുള്ള ക്ലാസുകളിൽ പകുതിയിൽ താഴെ കുട്ടികളാണ് പലദിവസങ്ങളിലും ഹാജരാകുന്നത്. അസുഖമാണ്, പേടിയാണ് എന്നീ കാരണങ്ങൾ കാണിച്ചാണ് കുട്ടികൾ ഓഫ്‌ലൈൻ ക്ലാസിനോട് മുഖം തിരിക്കുന്നത്. സ്കൂളിലെത്താത്ത കുട്ടികളുടെ ഹാജർനില പരീക്ഷയ്ക്ക് തടസമാവരുതെന്നും നിർബന്ധിച്ച് സ്‌കൂളിലെത്തിക്കേണ്ടെന്നും സർക്കാർ നിർദ്ദേശമുള്ളതിനാൽ അദ്ധ്യാപകർ നിർബന്ധിക്കാറുമില്ല. മാർച്ച് 31മുതൽ ഏപ്രിൽ 29വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30മുതൽ ഏപ്രിൽ 28വരേയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |