കാണാതായത് തിടമ്പിന് ചാർത്തുന്ന തിരുവാഭരണം
മട്ടന്നൂർ:മട്ടന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണമാണ് കാണാതായത് ക്ഷേത്രത്തിൽ ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. തിടമ്പുനൃത്തത്തിന് ഉപയോഗിക്കാനായി അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ച പെട്ടി കാണാനില്ലെന്ന് മനസിലായത്.
സ്വർണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമാണ് കാണാതായതെന്ന് ക്ഷേത്രം പരിപാലന സമിതി ഭാരവാഹികൾ ആരോപിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകുമാറിന്റെ പരാതിയിലാണ് മട്ടന്നൂർ പൊലീസ് അന്വേഷണം തുടങ്ങിയത്..ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തിൽ സൂക്ഷിക്കാതെ കടത്തിയെന്നാണ് ആരോപണം.
പുറത്തെടുക്കുന്നത് ഉത്സവകാലത്ത് മാത്രം
ഉത്സവത്തിലെ തിടമ്പുനൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെൽഫിൽ സൂക്ഷിക്കുന്ന തിരുവാഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കാറുള്ളത്. ഉത്സവത്തിനായി വയത്തൂർ ക്ഷേത്രത്തിൽനിന്ന് പകരം തിരുവാഭരണം എത്തിച്ചതായി ക്ഷേത്രപരിപാലന സമിതി ഭാരവാഹികൾ പറഞ്ഞു.ഒക്ടോബർ 13 നാണ് കോടതിവിധിയ്ക്ക് പിന്നാലെ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്തുകൊണ്ടുപോയത് ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |