കാസർകോട് : വിനാശകരമായ കെ റയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമരജാഥയ്ക്ക് കാസർകോട്ട് തുടക്കം.കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമര ജാഥ ഉദ്ഘാടനം ചെയ്തു.
കേരളത്തെ രക്ഷിക്കാനുള്ള ജാഥയാണ് കെ റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടേതെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ റയിൽ തയ്യാറാക്കിയ ഡി. പി. ആർ അബദ്ധ പഞ്ചാംഗമാണ്. സാമൂഹ്യ- പാരിസ്ഥിതിക പഠനങ്ങൾ നടത്തിയതിന് ശേഷമാണ് ഡി പി ആർ തയ്യാറാക്കേണ്ടത്. എന്നാൽ സിൽവർ ലൈനിന് വേണ്ടി ആദ്യം ഡി .പി .ആർ തയ്യാറാക്കുക പിന്നീട് പഠനം നടത്തുക എന്ന തലതിരിഞ്ഞ രീതിയിലാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. 329 കിലോമീറ്റർ ദൂരത്തിൽ എം ബാങ്ക്മെന്റും 200 കിലോമീറ്റർ ദൂരത്തിൽ മതിലും കെട്ടിയാൽ കേരളത്തിലെ ജനങ്ങൾ ഏങ്ങനെ സഞ്ചരിക്കും? ഇത് വേഗത്തിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ജാഥാ ക്യാപ്റ്റൻ എം. പി ബാബുരാജിന് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. ജനറൽ കൺവീനർ എസ്.രാജീവൻ, ജാഥാ മാനേജർ ടി.ടി.ഇസ്മയിൽ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.സി.കമറുദ്ദീൻ,ജോസഫ് എം പുതുശേരി , കെ പി കുഞ്ഞിക്കണ്ണൻ , എൻ.എ.പി.എം ദേശീയ കൺവീനർ സഞ്ജയ് മംഗള ഗോപാൽ, സി.ആർ നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ.ടി.വി.രാജേന്ദ്രൻ, വി.കെ.രവീന്ദ്രൻ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ,അഡ്വ.ജോൺ ജോസഫ്, ജോൺ പെരുവന്താനം, പ്രൊഫ. കുസുമം ജോസഫ്, യൂസഫ്.,കെ.കെ.സുരേന്ദ്രൻ ,ഷൈല കെ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 9 ന് ഉദുമ പാലക്കുന്നിൽ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ , എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിൽ സമാപിക്കും.തിരുവനന്തപുരം വരെയാണ് സമരജാഥയുടെ പര്യടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |