കിഴക്കമ്പലം: കണ്ടാൽ നെല്ലാണെന്ന് തോന്നും. എന്നാലോ, നല്ല അസ്സൽ അപരൻ! നെൽക്കൃഷിക്ക് ഭീഷണിയായി 'വരനെല്ല്" എന്ന അപരൻ തഴച്ചുവളരുകയാണ്. ഇതുമൂലം കിഴക്കമ്പലം, കോലഞ്ചേരി മേഖലയിലെ നെൽക്കർഷകർ ഭീമമായ നഷ്ടത്തിലേക്ക് വീഴുകയാണ്.
കള ഇനത്തിൽപ്പെട്ടതാണ് വരനെല്ല്. കൂര എന്നും പേരുണ്ട്. കിങ്ങിണിമറ്റം പാടശേഖരത്തിലെ കർഷകരാണ് വരനെല്ലുമൂലം ഏറെ ദുരിതത്തിലായത്. കിഴക്കമ്പലത്തെ പാടങ്ങളിലും പ്രശ്‌നമുണ്ട്. മാക്കിനിക്കര, കാരുകുളം, മലയിടംതുരുത്ത് ഭാഗങ്ങളിലെ കർഷകരും പരാതിയുമായി കൃഷിവകുപ്പിനെ സമീപിച്ചുകഴിഞ്ഞു.
ഒപ്പംനിന്നുള്ള വഞ്ചന
ഉയരത്തിൽ വളർന്നശേഷം പാഴ്‌ച്ചെടി നിലംപറ്റുന്നതോടെ ഒപ്പംനിൽക്കുന്ന നെൽച്ചെടിയും അടിഞ്ഞുവീഴുകയാണ്. 50 ശതമാനത്തോളം കൃഷിയെ ഇതു ബാധിച്ചു. കാരുകുളം പാടശേഖരത്തിൽ രണ്ടര ഏക്കറോളം ഭൂമി പാട്ടത്തെിനെടുത്ത് കൃഷിയിറക്കിയ നിരവധിപേരുടെ ഭൂരിഭാഗം നെല്ലും വരനെല്ലുമൂലം നശിച്ചു. ഇതുമൂലം വൻ സാമ്പത്തിക ബാദ്ധ്യതയുമുണ്ടാകുന്നു. നെല്ലിനോട് സാദൃശ്യമായതിനാൽ കളകൾ പറിച്ചുകളയാനും ബുദ്ധിമുട്ടുകയാണ് കർഷകർ.
ഇൻഷ്വറൻസ് ഇല്ല
അപൂർവ്വമായ ഇത്തരം കളകൾക്ക് ഇൻഷ്വറൻസ് കവറേജ് ലഭിക്കാറില്ല. അടുത്തവട്ടം കൃഷിയിറക്കുമ്പോൾ മുൻകരുതലെടുക്കണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നെൽവിത്തിനോടൊപ്പമാണ് വരനെല്ലിന്റെ വിത്തും പരക്കുന്നതെന്നാണ് കർഷകരുടെ സംശയം. മഴവെള്ളത്തിലൂടെ വരനെല്ലിൻ വിത്ത് പാടങ്ങളിൽ അടിയുന്നതെന്നും കരുതുന്നു.
വരനെല്ല്
ഓലനെല്ല് എന്ന പേരും ഇതിനുണ്ട്. നെല്ലിന്റെ രൂപത്തിലും ഭാവത്തിലും വളർന്ന് കൃഷി നശിപ്പിക്കും. കളയാണെന്ന് തിരിച്ചറിയാനാകാതെ വളരുന്നതിനാൽ പിഴുതുകളയൽ ശ്രമകരമാണ്. പാടം എത്ര ഉഴുതാലും കീടനാശിനികൾ തളിച്ചാലും ഇവയും നെല്ലിനൊപ്പം വളരും. കർഷകരുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വരനെല്ല് വളരാതിരിക്കാനായി പുതിയ കൃഷിരീതികൾ പരീക്ഷിക്കണമെന്നും വകുപ്പുദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |