പെരിയ (കാസർകോട്): ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് ഊന്നൽ നൽകി വിദ്യാഭ്യാസ മാതൃക പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സർക്കാർ. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് രാജ്യത്തെ വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) സംബന്ധിച്ച് ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ സഹകരണത്തോടെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വൈസ്ചാൻസലർമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, യോഗ, ശസ്ത്രക്രിയ, സിവിൽ എൻജിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രാചീന ഭാരതം ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. കേരള കേന്ദ്ര സർവ്വകലാശാലയുടെ പെരിയ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിച്ചു. ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി ഡോ.അതുൽ കോത്താരി മുഖ്യപ്രഭാഷണം നടത്തി. ഡീൻ അക്കാഡമിക് പ്രൊഫ.അമൃത് ജി കുമാർ സ്വാഗതവും രജിസ്ട്രാർ ഡോ.എൻ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ സമ്മേളനം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സെക്രട്ടറി ജനറൽ ഡോ.പങ്കജ് മിത്തൽ മുഖ്യ പ്രഭാഷണം നടത്തി. എ.ബി.ആർ.എസ്.എം ഓൾ ഇന്ത്യാ ജോയിന്റ് ഓർഗനൈസിംഗ് സെക്രട്ടറി ജി.ലക്ഷ്മൺ സംസാരിച്ചു. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോ.ജോസഫ് കോയിപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രം പ്രസിഡണ്ട് ഡോ.എൻ.സി. ഇന്ദുചൂഡൻ സ്വാഗതവും ഡോ.അൻപഴകി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |